തൃശൂർ
പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വയോധികന് പൊള്ളലേറ്റു. മരോട്ടിച്ചാൽ മോളയിൽ വീട്ടിൽ ഏലിയാസിനാണ് (76) പരിക്കേറ്റത്. വ്യാഴം രാവിലെ പത്തിന് മരോട്ടിച്ചാലിലെ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഐ ടെല്ലിന്റെ ഫോൺ പൊട്ടിത്തെറിച്ചത്. പടക്കം പൊട്ടുന്ന ശബ്ദത്തോടെ ഷർട്ടിലേക്ക് തീ ആളിപടരുകയായിരുന്നു.
പെട്ടെന്ന് എഴുന്നേറ്റ് രണ്ടു കൈകൊണ്ടും കെടുത്താൻ ശ്രമിച്ചിട്ടും തീ പടർന്നു. ഉടൻ തന്നെ ഫോൺ വലിച്ചെറിയുകയായിരുന്നെന്ന് ഏലിയാസ് പറഞ്ഞു. കടക്കാരൻ ബേബി വെള്ളം ഒഴിച്ചതോടെയാണ് തീ കെട്ടത്. ബനിയൻ ധരിച്ചതിനാലാണ് പൊള്ളലിന്റെ കാഠിന്യം കുറഞ്ഞത്. ബാറ്ററിയുടെ തകരാറാണ് പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. ഏപ്രിൽ 24നാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..