19 April Friday

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 31ന്‌ ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

തിരുവനന്തപുരം > സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകളും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകളും നൽകും. ടീച്ചർമാർ ക്ലാസിലെ ഹാജർ നിർബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുമ്പ് നിർബന്ധമായും പൂർത്തിയാക്കണം. പ്രാക്ടിക്കൽ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ പോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം.

ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം. ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ആരംഭിക്കും. കോവിഡ് പോസിറ്റീവ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറി അനുവദിക്കും. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വൺ പരീക്ഷ നടത്തിയത് കുട്ടികളിൽ ആത്മവിശ്വാസം വർധപ്പിച്ചു. ഈ വർഷം പൊതുപരീക്ഷയ്ക്ക് 60% ഫോക്കസ് ഏരിയയിൽ നിന്ന് 70% ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105% ചോദ്യങ്ങൾ നൽകും. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 30% ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ആകെ 45% ചോദ്യങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മൂല്യനിർണയം നടത്തുന്നതിനാണ് മാറ്റങ്ങൾ.
എൻട്രൻസ് ഉൾപ്പടെയുള്ള പരീക്ഷകളിൽ എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുമ്പോൾ നമ്മുടെ കുട്ടികൾ പിന്നോക്കം പോകാൻ പാടില്ല.

അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണം. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില, വാക്‌സിനേഷൻ വിവരങ്ങൾ, കോവിഡ് കേസുകളുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുടെ പുരോഗതി മുതലായ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണം.

ആർഡിഡിമാരും, എഡിമാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്‌. വാക്‌സിനേഷൻ നൽകുന്നത് സംബന്ധിച്ച് ക്യാമ്പയിൻ നടത്തണം. ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജനുവരി 25 വരെ ഹൈസ്‌കൂളിൽ 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകി. ഹയർ സെക്കൻറിയിൽ 60.99 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 66.24 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തിരമായി തീർപ്പാക്കും. സർവീസ് ചട്ടങ്ങൾ ലംഘിച്ച്‌ സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top