24 April Wednesday

കെ സുധാകരന്‌ മനുഷ്യഹൃദയമില്ല; മുഖ്യമന്ത്രിയെ അവഹേളിച്ച കത്ത് പിൻവലിച്ചത് എതിർപ്പ് ശക്തമായതോടെ: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിക്കും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് പിൻവലിച്ചത് സ്വമനസാലെയല്ലയെന്നത് വ്യക്തമാണ്. എതിർപ്പ് ശക്തമായതോടെയാണ് സുധാകരൻ കത്ത് പിൻവലിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആർക്കെങ്കിലും അസുഖം വരുമ്പോഴോ, ചികിത്സയ്‌ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികൾ. ഇക്കാര്യത്തിൽ രാഷ്‌ട്രീയ വ്യത്യാസങ്ങൾ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനിൽ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെ വിവരമറിഞ്ഞ് ട്രെയിനിൽ ഉണ്ടായിരുന്ന ഇ പി ജയരാജൻ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറിൽ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസിലുണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസിലാണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നത്.

സുധാകരൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോൺഗ്രസ് ഗ്രൂപ്പുകളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നിൽ. എതിർപ്പ് ശക്തമായപ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സമൂഹമാധ്യമത്തിൽ നിന്ന് കത്ത് പിൻവലിച്ച കെ സുധാകരൻ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്‌ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മൻചാണ്ടിയും അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വ്യക്തമാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്‌താവനകൾ നടത്തുക എന്നത് കെ സുധാകരൻ പതിവാക്കിയിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top