തിരുവനന്തപുരം > വിദ്യാർഥികൾക്ക് പൈതൃകം തൊട്ടറിയാൻ അവസരം നൽകുന്ന പദ്ധതിയാണ് ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’ എന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതകളിൽ ഒന്നാണ് പൈതൃക ടൂറിസം. അതിനെ ദൃശ്യചാരുതയോടെ വിദ്യാർഥികൾക്ക് പകർന്നു നൽകുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പഠനവിനോദയാത്രയാണ് 'സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്'. മധ്യ കേരളത്തിലെ പുരാതന തുറമുഖ നഗരമായ മുസിരിസിനെ കുറിച്ചും ആ തുറമുഖപട്ടണം നിലന്നിരുന്നു എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര്‍ തുടങ്ങി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിലകൊള്ളുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്‌മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാർഥികൾക്ക് പഠനവിധേയമാക്കുവാന്‍ അവസരം നല്‍കുന്നുതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്കു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ക്ലാസുകൾ, ഓട്ടുപാത്ര നിർമാണം, മൺപാത്ര നിർമാണം, നെയ്‌ത്ത് പാരമ്പര്യം, നാടന്‍ കലരൂപങ്ങളുടെ അവതരണം, പ്രദേശത്തെ വിവിധ പരമ്പരാഗത മത്സ്യബന്ധന രീതികള്‍ തുടങ്ങിയ പരോക്ഷമായ പൈതൃകത്തിന്റെ പ്രാധാന്യം എന്നിവ നേരിട്ടറിയുവാനും മനസിലാക്കുവാനും വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
വിദ്യാർഥികൾക്കുള്ള താമസസൗകര്യം, ഭക്ഷണം, ഗതാഗതം, ഗൈഡ്‌കളുടെ പിന്തുണ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങളും തികച്ചു സൗജന്യമായി നല്‍കുന്നു. പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി വിവിധ മ്യൂസിയങ്ങളുടെ ആക്റ്റിവിറ്റി ബുക്ക്, ജൂട്ട് ക്യാപ്പ്, നെയ്തെടുത്ത ജൂട്ട് ബാഗ്, വിത്തുകള്‍ നിറച്ച പരിസ്ഥിതി സൗഹൃദ എഴുത്ത്പേന, തുടങ്ങിയവ ഉള്‍പ്പെടുന്ന പഠന കിറ്റും നല്‍കുന്നുണ്ടെന്നും മന്ത്രി ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..