26 April Friday

അതിദാരിദ്ര്യ ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും- മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

തിരുവനന്തപുരം> അതിദാരിദ്ര്യലഘൂകരണ പരിപാടിയിലെ ഹ്രസ്വകാല പദ്ധതികൾ  ജനുവരിയ്‌ക്കുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചതായി തദ്ദേശ  മന്ത്രി എം ബി രാജേഷ്. പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതയോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തിൽ റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ആരോഗ്യ ഇൻഷുറൻസും ക്ഷേമപെൻഷനും ലഭ്യമാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്. റേഷൻ കാർഡില്ലാത്ത 7316 കുടുംബത്തിൽ 2516 കുടുംബത്തിന്‌ ഇതിനകം ബിപിഎൽ കാർഡ് ലഭ്യമാക്കി. 2586 അപേക്ഷ പരിഗണനയിലാണ്.

അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 14,618 പേർക്ക് ഇതിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്. 22,233 പേരെ ആരോഗ്യ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചു. വീടില്ലാത്ത അതിദരിദ്രരെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി മുൻഗണനാ ക്രമപ്രകാരം വീട്  നൽകാനും നിർദേശം നൽകി. ഷെൽട്ടർ ഹോമിലേക്ക് മാറ്റേണ്ടവരായി നിശ്ചയിച്ച 1875 പേരിൽ 194 പേരെ ഷെൽട്ടറുകളിലേക്ക് മാറ്റി. പദ്ധതിയുടെ ഏകോപനത്തിനായി പ്രിൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഏകോപനയോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.

സംസ്ഥാനത്താകെ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതിൽ  40,000 എണ്ണം ഒറ്റയംഗ കുടുംബങ്ങളാണ്. നാല് വർഷംകൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.യോഗത്തിൽ തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള  മേരി ജോസഫ്, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top