തൃശൂർ
നാട്ടിലെ ജനങ്ങൾക്കാകെ കൈത്താങ്ങായ സഹകരണ ബാങ്കുകളെ തകർക്കാൻ മാതൃഭൂമിയുടെ കെട്ടുകഥ വാർത്ത. സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ ഒന്നും സുരക്ഷിതമല്ലെന്ന പ്രചാരണമാണ് മാതൃഭൂമി നടത്തുന്നത്. ഇപ്രകാരം വാർത്ത നൽകി സംഘപരിവാരത്തെയും ഇഡിയെയും സഹായിക്കുകയാണ്. കരുവന്നൂരിലേത് ഒഴികെ തൃശൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെല്ലാം സുരക്ഷിതമായി മുന്നോട്ടു പോകുന്നതിനിടെയാണ് കള്ളവാർത്തയിലൂടെ മാതൃഭൂമി ജനങ്ങളെ ഭീതിപ്പെടുത്തുന്നത്.
കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന്റെ ഭാഗമായി ഇടപാടുകാർക്കുണ്ടായ ബദ്ധിമുട്ട് പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടലുകൾ നടത്തി. കേരള ബാങ്കിന്റെ സഹായത്തോടെ 50 സഹകരണ ബാങ്കുകളെ ചേർത്ത് കൺസോർഷ്യം ഉണ്ടാക്കാൻ തിരുമാനിച്ചു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിന്റെ ഭാഗമായുള്ള പണം തിരികേ ലഭിക്കുന്ന മുറയ്‌ക്കും മറ്റു സംവിധാനത്തിലൂടെയും പണം കൺസോർഷ്യത്തിന് കൈമാറാനായിരുന്നു ആലോചന. എന്നാൽ, തീരുമാനം വന്നയുടൻ റിസർവ് ബാങ്ക് ഇടപെട്ട് കേരള ബാങ്കിനോട് ഒരു കാരണവശാലും പണം നൽകരുതെന്ന് നിർദേശിച്ചു. ഇതേത്തുടർന്നാണ് കൺസോർഷ്യമെന്ന നീക്കം നടക്കാതെ പോയത്.
കൺസോർഷ്യമെന്നത് യാഥാർഥ്യമായിരുന്നെങ്കിൽ നിക്ഷേപകർക്ക് ബുദ്ധിമുട്ടില്ലാതെ പണം തിരികെ ലഭിക്കുമായിരുന്നു. ഈ സത്യാവസ്ഥ മറച്ചാണ് മാതൃഭൂമി സഹകരണ ബാങ്കുകളെ ആക്ഷേപിക്കുകയും തകർക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെ വാർത്ത പടച്ചുവിട്ടത്.
സഹകരണ ബാങ്കുകളിൽ നിലവിലുള്ള നിക്ഷേപ ഗ്യാരണ്ടി പദ്ധതിവഴി നിക്ഷേപകർക്കുള്ള സഹായധനത്തെക്കുറിച്ചു നൽകിയ വാർത്തയും വളച്ചൊടിച്ചു. ഏതെങ്കിലും സഹകരണ ബാങ്ക് ലിക്വിഡേറ്റ് ചെയ്യുകയാണെങ്കിൽ മാത്രമാണ് നിക്ഷേപകന് ഒരു ലക്ഷം രൂപ തിരിച്ച് ലഭിക്കുക. എന്നാൽ, തൃശൂർരിലെ സഹകരണ ബാങ്കുകൾ എല്ലാംതന്നെ സുരക്ഷിതപാതയിലാണ്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ലിക്വിഡേറ്റ് ചെയ്യുന്ന ബാങ്കുകൾ നിക്ഷേപകർക്ക് അഞ്ചു ലക്ഷം രൂപ നൽകണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങാനിരിക്കുകയുമാണ്. കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാരിന്റെ കീഴിൽ കൂണുപോലെ മുളച്ചുപൊന്തുന്ന മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളെ വെള്ള പൂശാനും മാതൃഭൂമി മറന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..