തിരുവനന്തപുരം
മന്ത്രി കെ ടി ജലീൽ സ്വർണക്കടത്തിന് കൂട്ടുനിന്നതിന് തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മനോരമ. പ്രോട്ടോകോൾ ലംഘനത്തിലാണ് ജലീലിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് കൂടുതൽ വിവരങ്ങൾ തേടുന്നതെന്ന് മാതൃഭൂമി.
ബുധനാഴ്‌ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഇരുപത്രങ്ങളും മലക്കംമറിച്ചിൽ നടത്തിയത്. നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് സംഘവുമായി മന്ത്രി കെടി ജലീലിനെ കൂട്ടിച്ചേർക്കാനാണ് ഇതുവരെ ശ്രമിച്ചത്. അതേസമയം ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറെ ഉദ്ധരിച്ച് പുകമറ സൃഷ്‌ടിക്കാനുള്ള നീക്കവും നടത്തിയിട്ടുണ്ട്.
യുഎഇ കോൺസുലേറ്റിന്റെ പേരിൽ എത്തിയ നയതന്ത്ര പാഴ്‌സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോകോൾ ലംഘനമാണ് ഇപ്പോൾ മനോരമയും മാതൃഭൂമിയും മന്ത്രിക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണം. യുഎഇ കോൺസുലേറ്റ് എത്തിച്ച ബാഗേജ് മന്ത്രി വിമാനത്താവളത്തിൽച്ചെന്ന് നേരിട്ട് കൈപ്പറ്റിയിട്ടില്ലെന്ന് വ്യക്തമായതോടെ ആരോപണം പൊളിഞ്ഞു.
കഴിഞ്ഞദിവസം ലൈഫ് പദ്ധതിയുമായി ബന്ധപ്പെടുത്തി സ്വപ്‌ന സുരേഷ് കമീഷൻ ആവശ്യപ്പെട്ടൂവെന്ന മനോരമ വാർത്തയിലെ പൊള്ളത്തരം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. 100 കോടിയുടെ പദ്ധതി നിർമാണ കമ്പനികൾക്ക് സ്വപ്‌ന വാഗ്‌ദാനം ചെയ്‌തതായും ഇതിൽ 15 ശതമാനം കമീഷൻ വേണമെന്ന് ആവശ്യപ്പെട്ടൂവെന്നുമായിരുന്നു വാർത്തയിലെ ഊന്നൽ.
പക്ഷേ, അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് സർക്കാരിനെയോ ലൈഫ് മിഷനെയോ അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ വാർത്തതന്നെ അടിമുടി തെറ്റാണെന്ന് തെളിഞ്ഞു. ഇതിന് സമാനമാണ് ജലീലിനെതിരെ സ്വർണക്കടത്തല്ല, പ്രോട്ടോകോൾ ലംഘനമാണ് അന്വേഷിക്കുന്നതെന്ന വഴിത്തിരിവുമായി മനോരമയും മാതൃഭൂമിയും രംഗത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..