തിരുവനന്തപുരം
സ്പീക്കർ എ എൻ ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ‘ ശാസിച്ച ’ തോടെയാണ് നിയമസഭയിലെ മൊത്തം പ്രശ്നങ്ങൾക്ക് കാരണമെന്നും തങ്ങളുടെ യുഡിഎഫ് ‘ കുട്ടികൾ ’ നിഷ്‌കളങ്കരാണെന്നും മനോരമ ! ചോദ്യോത്തര, ശൂന്യ വേളകളുടെ ലൈവും വീഡിയോകളും സുലഭമായ ഇക്കാലത്തും ലജ്ജയില്ലാതെ നുണ പറയാൻ യുഡിഎഫ് മുത്തശ്ശിക്ക് മടിയില്ല.
മുഖ്യമന്ത്രി സ്പീക്കറെ നോക്കി സംസാരിച്ചതും ‘ അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ ? ’’ എന്ന് ചോദിച്ചതുമാണ് സ്പീക്കറുടെ നിലപാട് മാറ്റത്തിന് കാരണമെന്നും തള്ളിയിട്ടുണ്ട്. മാത്യു കുഴൽനാടൻ ഗുരുതര ആരോപണം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി സ്പീക്കറെ ശാസിച്ചതത്രെ ! കല്ലുവച്ച നുണകൾ എഴുന്നള്ളിക്കുകയും നേതാക്കളുടെ കുടുംബത്തെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്ന കുഴൽനാടൻ മനോരമയ്ക്ക് പ്രിയപ്പെട്ടവനാണെങ്കിലും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനും മുഖ്യമന്ത്രിക്കും അത് വകവച്ചുകൊടുക്കേണ്ട കാര്യമില്ല. നിയമസഭയിൽ ഉന്നയിച്ച ഒരു ആരോപണവും ശരിവയ്ക്കുന്ന തെളിവുകൾ മുന്നോട്ടുവയ്ക്കാൻ കുഴൽനാടന് കഴിഞ്ഞിട്ടില്ലെന്നത് മനോരമയ്ക്കും അറിയാത്തതല്ല.
സഭാചട്ടത്തിൽ തന്നെ കൃത്യമായി പറയുന്നത് അംഗങ്ങൾ സ്പീക്കറെ അഭിസംബോധന ചെയ്യണം എന്നാണ്. പ്രതിപക്ഷ അംഗങ്ങൾ അസംബന്ധങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായി ‘ ഇതൊന്നും കേൾക്കുന്നില്ലേ ? ’ എന്ന് മുഖ്യമന്ത്രി ചോദിച്ചതിനെ ശാസനയായി കാണുന്നത് മനോരമയുടെ പതിവ് രോഗം മാത്രം. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന് നോക്കാതെ മുമ്പ് എം ബി രാജേഷും പ്രസംഗങ്ങൾ നിയന്ത്രിക്കാറുണ്ട്.
അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കുന്നത് വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ്. എന്നിട്ടും, പ്രതിപക്ഷത്തോട് ഉദാരസമീപനമാണ് രാജേഷും ഷംസീറും സ്വീകരിച്ചിട്ടുള്ളത്. ചേങ്കൊട്ടുകോണത്ത് പൊലീസ് സ്വമേധയാ കേസെടുക്കുകയും രണ്ട് പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിന് അടിയന്തര പ്രാധാന്യമില്ല. ഇത്തരം വിഷയങ്ങൾ യുഡിഎഫ് ഭരിക്കുമ്പോഴും അംഗീകരിച്ചിട്ടുമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..