കൊച്ചി > തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സെമി ഹൈസ്‌പീഡ് റെയില്‍ ലൈന്‍ അട്ടിമറിയ്‌ക്കാന്‍ ചമച്ച വാര്‍ത്തയില്‍ വന്‍ നുണമായി മലയാള മനോരമ. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ ഇന്ത്യയിൽ ട്രെയിനുകൾ ഓടുന്നുവെന്നാണ് മനോരമ വാർത്തയിൽ പറയുന്നത്. വേഗ റെയിലിന് ചുവപ്പു സിഗ്നല്‍ എന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്തയിലാണ് അബദ്ധം.
മണിക്കൂറില്‍ 200 കിലോമീറ്ററാണ് വേഗ റെയില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിലും വേഗത്തില്‍ ഇപ്പോള്‍ പല ട്രെയിനുകളും രാജ്യത്ത് ഓടുന്നുണ്ട് എന്നാണ് മനോരമ ലേഖകന്റെ കണ്ടെത്തല്‍. കെ റെയിലിന്റെ പ്രസക്തി കുറച്ചുകാട്ടാനുള്ള തിരക്കില്‍ ലേഖകന്‍ തിരുകിയ നുണയാണിത്. ഇന്ത്യയില്‍ ആ വേഗത്തില്‍ ഓടുന്ന ഒരു ട്രെയിനും ഇപ്പോഴില്ല.നിലവില്‍ റെയില്‍വേയുടെ ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ഏറ്റവും വേഗമുള്ള ട്രെയിന്‍ വന്ദേ ഭാരത് എക്സ്പ്രസ് ആണ്.ഇവയുടെ പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീമീറ്ററാണ്. അതുതന്നെ ഒരിക്കല്‍ ട്രയല്‍ റണ്ണില്‍ ഓടി എന്നുമാത്രം. ഇപ്പോള്‍ 130 കിലോമീറ്റര്‍ സ്പീഡിലാണ് ആ ട്രെയിനുകളും ഓടുന്നത് . 200 കിലോമീറ്റര്‍ വേഗത്തിലുള്ള റെയില്‍ കോറിഡോറുകള്‍ ചിലത് നിര്‍മ്മാണ ഘട്ടത്തിലാണ്.പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കും.ഇതിനിടെയാണ് മനോരമയുടെ നുണ.
കെ റെയില്‍ അട്ടിമറിയ്‌ക്കാന്‍ രാഷ്‌ട്രീയ താല്‍പ്പര്യത്തോടെ കേരളത്തിലെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന നീക്കങ്ങള്‍ക്ക് ബലം പകരാന്‍ നിര്‍മ്മിച്ച വാര്‍ത്തയിലാണ് മനോരമയുടെ 'വേഗനുണ'. പദ്ധതി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു.. ഇതിനായി അന്താരാഷ്ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്‌തു. ഈ ദിവസം തന്നെയാണ് മനോരമ നുണവാര്‍ത്ത നിര്‍മ്മിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..