തൃശൂർ> ഓടിക്കൊണ്ടിരിക്കേ മംഗള– നിസാമുദ്ദീൻ എക്സ്പ്രസിന്റെ എൻജിനും ബോഗിയും പൂങ്കുന്നം സ്റ്റേഷനടുത്ത് വേർപെട്ടു. എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 12617 നമ്പർ ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷൻ വിട്ടതിന് പിന്നാലെ കോട്ടപ്പുറത്തുവച്ചാണ് എൻജിനും ബോഗിയും വേർപെട്ടത്.
എൻജിനും ബോഗിയും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിങ് വേർപെടുകയായിരുന്നു. ബുധൻ പകൽ 3.47 നാണ് സംഭവം. വിവരം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ വണ്ടി നിർത്തി. അധികം വേഗത്തിലല്ലാത്തതിനാൽ പൂങ്കുന്നത്തിനുമുന്നേ വണ്ടി നിർത്താനായി. തുടർന്ന് പൂങ്കുന്നം സ്റ്റേഷന് സമീപം നിർത്തിയിട്ട ട്രെയിൻ അറ്റകുറ്റപ്പണി നടത്തി 15 മിനിറ്റുകൾക്കുശേഷം യാത്ര പുനരാരംഭിച്ചു.
തൃശൂർ സ്റ്റേഷൻ ഇൻചാർജ് ശശീന്ദ്രനും സംഘവും സംഭവസ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയതോടെ കൂടുതൽ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം യാത്ര തുടർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..