തിരുവനന്തപുരം> ചിറ്റാർ -വനത്തിനുള്ളിൽ വനംവകുപ്പിന്റെ ക്യാമറ നശിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി.വടശേരിക്കര റേഞ്ച് ഓഫീസർ അടക്കം ആറ് ഉദ്യോഗസ്ഥരെയും ട്രൈബൽ വാച്ചറേയും സ്ഥലം മാറ്റി. ചിറ്റാർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ട്രൈബൽ വാച്ചർ എന്നിവരെയും സ്ഥലം മാറ്റി . കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ മത്തായിയെയാണ് അന്വേഷണത്തിനിടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.
കഴിഞ്ഞ ദിവസം മത്തായിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. മത്തായിയുടെ മരണത്തിന് കാണക്കാരായ മുഴുവൻ പേരെയും നിയമത്തിനുമുമ്പിൽ കൊണ്ടുവരാതെ സംസ്‌കാരം നടത്തില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘താനും രണ്ട് കുഞ്ഞുങ്ങളും അടക്കം ഒമ്പതംഗ കുടുംബമാണ് അനാഥമായത്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഷീബ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികൾ ദുരൂഹത നിറഞ്ഞതാണെന്നും അഭിഭാഷൻ ജോണി കെ ജോർജ് പറഞ്ഞു.
പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടനുസരിച്ച് കിണറ്റിൽ വീണ് മുങ്ങിമരിച്ചതായി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതു പോലെ മുങ്ങിമരണമാണെന്ന് അംഗീകരിച്ച് സംസ്‌കാരം നടത്തില്ലെന്ന് ഭാര്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..