പൊൻകുന്നം> വാഹനപരിശോധനയ്ക്കിടെ എസ്ഐയെ മർദിച്ചയാളെ പിടികൂടി. എലിക്കുളം ഉരുളികുന്നം നിരപ്പേൽ ശശിധരൻ (69) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിലാണ് സംഭവം.
റോഡിൽ വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ആക്രമിക്കുകയായിരുന്നെന്ന് എസ്ഐ രാജേഷ് ടി ജി പറഞ്ഞു. അറസ്റ്റിലായ ശശിധരനെ
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
പാലാ പൊൻകുന്നം റോഡിൽ പൈകക്ക് സമീപം വാഹനാപകടം നടന്ന സ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു എസ്ഐ രാജേഷും സംഘവും.
ഇവർക്കിടയിലേക്കാണ് ശശിധരൻ ഒട്ടോറിക്ഷ ഇടിച്ചു കയറ്റിയത്. ചിതറി മാറിയതിനാൽ പോലീസുകാർക്ക് പരിക്കേറ്റില്ല. സമീപത്ത് കിടന്ന മറ്റൊരു വാഹനത്തിൽ ഇടിപ്പിച്ചാണ് ശശിധരൻ വാഹനം നിർത്തിയത്. മദ്യപിച്ചതായുള്ള സംശയത്തെ തുടർന്ന് ചോദ്യം ചെയ്യവേയാണ് ഇയാൾ എസ്ഐയെ മർദിച്ചത്.
എസ്ഐ ടി ജി രാജേഷിന്റെ കോളറിനു കുത്തി പിടിച്ചു പുറകോട്ട് തള്ളുകയും മർദിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അക്രമാസക്തനായ ഇയാളെ മറ്റു പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പിടിച്ചു മാറ്റിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ശശിധരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇതോടെ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..