കൊച്ചി > മഹാരാജാസ് കോളേജിലെ പരീക്ഷാഫലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായുണ്ടാകുന്ന പിഴവ് കണക്കിലെടുത്ത് എൻഐസിക്കുപകരം പുതിയ ഏജൻസിയെ ചുമതലപ്പെടുത്താനുള്ള നടപടി വേഗത്തിലാക്കും. ഉന്നതവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ജി ഹരികുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന കോളേജ് ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. പിജി വിദ്യാർഥിയും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോയുടെ മാർക്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചതിൽ പിഴവുണ്ടായ പശ്‌ചാത്തലത്തിലായിരുന്നു യോഗം.
പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. കോളേജും പരീക്ഷാ കൺട്രോളർ ഓഫീസുമായുള്ള ഏകോപനം കൂടുതൽ ശക്തമാക്കണം. അതിലുണ്ടായ കുറവാണ് വീഴ്‌ചകൾക്ക് കാരണമെന്നും യോഗം വിലയിരുത്തി. എൻഐസിയുടെ ഭാഗത്തുനിന്ന് മുമ്പും ഗുരുതര പിഴവുകളുണ്ടായിട്ടുണ്ട്. എൻഐസി സോഫ്‌റ്റ്‌വെയർ തകരാറാണ് കാരണം.
സാങ്കേതികപ്പിഴവുമൂലമാണ് പി എം ആർഷോയുടെ പേര് പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തവരുടെ പട്ടികയിൽ ഉൾപ്പെട്ടതും മാർക്ക് ലിസ്‌റ്റിൽ ‘പാസ്‌ഡ്’ എന്ന് രേഖപ്പെടുത്തിയതും. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതവേണമെന്നും യോഗം നിർദേശിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാൻ പ്രൊഫ. എൻ രമാകാന്തൻ, പ്രിൻസിപ്പൽ ഡോ. വി എസ് ജോയി എന്നിവരും മറ്റംഗങ്ങളും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..