29 March Friday

ചരിത്രത്തെ വർഗീയവൽക്കരിക്കുന്നു: എം എ ബേബി

സ്വന്തം ലേഖകൻUpdated: Wednesday Jul 27, 2022

തിരുവനന്തപുരം> ചരിത്രത്തെ ബോധപൂർവം വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ചരിത്രപാഠങ്ങൾ ശരിയായി മനസ്സിലാക്കിയാൽ മാത്രമെ ഈ വെല്ലുവിളി നേരിടാനാകൂവെന്നും പറഞ്ഞു. ‘ഇന്ത്യൻ സ്വാതന്ത്ര്യസമരവും തൊഴിലാളിവർഗത്തിന്റെ പങ്കും’ വിഷയത്തിൽ എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച ദക്ഷിണമേഖലാ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
സ്വാതന്ത്ര്യാനന്തരം ഇന്ത്യ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഈ യാഥാർഥ്യം നിലനിൽക്കുമ്പോഴും തൊഴിൽരഹിതർ, പട്ടിണിക്കാർ, നിരക്ഷരർ എന്നിവരുടെ എണ്ണം ഉയർന്നു. അസമത്വവും ചൂഷണവും തുടരുകയാണ്‌. പുതിയ തരത്തിലുള്ള അടിമത്തം ഉയർന്നുവന്നിരിക്കുന്നു. 1947 വരെ ഇന്ത്യ കൊളോണിയൽ അടിമത്തത്തിന്‌ കീഴിലായിരുന്നു. എന്നാൽ, ഇന്ന്‌ രാജ്യം സവർണ പ്രമാണിമാരുടെ മേധാവിത്വത്തിനു കീഴിൽ നരകിക്കുന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും സ്വാതന്ത്ര്യം നിഷേധിക്കുന്നു.

ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്‌. വളരെ അപകടം പിടിച്ച കാലഘട്ടമാണിത്‌. ടീസ്‌ത സെതൽവാദിനെതിരെയും ആർ ബി ശ്രീകുമാറിനെതിരെയും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി പറഞ്ഞത്‌ ശുദ്ധവിവരക്കേടാണെന്നും ബേബി പറഞ്ഞു. ജെ മേഴ്‌സിക്കുട്ടിഅമ്മ, പ്രൊഫ. വി കാർത്തികേയൻനായർ എന്നിവർ പ്രഭാഷണം നടത്തി. എഫ്‌എസ്‌ഇടിഒ സംസ്ഥാന പ്രസിഡന്റ്‌ എൻ ടി ശിവരാജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ സ്വാഗതവും ട്രഷറർ  എസ്‌ ആർ മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top