20 April Saturday

ത്രിപുരയിൽ ബിജെപിയുടെ ഗുണ്ടാരാജ്‌; ശക്തമായ പ്രതിഷേധം ഉയർത്തണം: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

കോട്ടയം > ത്രിപുരയിൽ സിപിഐ എം നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർടി എംപിമാർക്കെതിരെ നടന്ന ബിജെപി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർടി പ്രവർത്തകർ തയ്യാറാകണമെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ നേരേയാണ്‌ പശ്‌ചിമ ത്രിപുരയിലെ ബിശാൽഗഡിൽ ആക്രമണം ഉണ്ടായത്‌. എംപിമാർ സഞ്ചരിച്ച ഒരു വാഹനം കത്തിക്കുകയും മറ്റ്‌ രണ്ട്‌ വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. അർധഫാസിസ്‌റ്റ്‌ ഭീകരവാഴ്‌ചയെ ഓർമിപ്പിക്കുന്നതാണ്‌ പ്രതിപക്ഷത്തിനുനേരേ ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾ. ബിജെപിയുടെ ഗുണ്ടാരാജാണ്‌ ഇപ്പോൾ നടക്കുന്നത്‌. ക്രമസമാധാന നില തകർന്നിരിക്കുകയാണ്‌.

എംപിമാരുടെ സംഘത്തിന്‌ പോലും ആക്രമണം നേരിടേണ്ടിവരുന്നവുവെങ്കിൽ സാധരണ പാർടി പ്രവർത്തകരുടെ പ്രവർത്തനസ്വാതന്ത്ര്യം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.  എംപിമാരുടെ സംഘത്തെ കാണാൻ വിസമ്മതിക്കുന്ന ഗവർണർ സത്യദേവ്‌ നാരായൺ ആര്യയുടെ സമീപനവും പ്രതിഷേധാർഹമാണ്‌. ത്രിപുരയിൽ ജനാധിപത്യം കശാപ്പ്‌ ചെയ്യപ്പെടുകയാണ്‌.

ക്രമസമാധാനതകർച്ചയുടെ വ്യാപ്‌തി നേരിട്ട്‌ മനസ്സിലാക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനുമാണ്‌ സിപിഐ എം,  കോൺഗ്രസ്‌ എംപിമാർ ത്രിപുരയിലെത്തിയത്‌.  നേരിയ ഭൂരിപക്ഷത്തിന്‌ അധികാരം നിലനിർത്തിയ ബിജെപി, ഉയിർത്തെഴുന്നേൽക്കുന്ന ഇടതുപക്ഷത്തെ തകർക്കാനാണ്‌ പ്രതിപക്ഷ പാർടി  ഓഫീസുകൾക്ക്‌ നേരേയും പ്രവർത്തകരുടെ കടകൾക്കും വീടുകൾക്ക്‌ നേരേയും ആക്രമം അഴിച്ചുവിട്ടിരിക്കുന്നത്‌.
കടകളും വീടുകളും വ്യാപകമായി അഗ്‌നിരയാക്കുകയുമാണ്‌.

2018 ൽ ബിജെപി സഖ്യം വിജയിച്ചപ്പോഴും ഈ രീതിയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇതുകൊെണ്ടാന്നും സിപിഐ എമ്മിനെയൊ ഇടതുപക്ഷത്തെയൊ തകർക്കാനായില്ലെന്ന്‌ മാത്രമല്ല ബിജെപിയുടെ മുന്നേറ്റത്തെ തടയാനും ഇടതുപക്ഷത്തിന്‌ കഴിഞ്ഞു. അതിലുള്ള അരിശമാണ്‌ പ്രതിപക്ഷ വേട്ടയിലുടെ ബിജെപി പ്രകടിപ്പിക്കുന്നത്‌.

വേനൽക്കാലത്ത്‌ ഉപഭോഗം കൂടുമ്പോൾ സംസ്ഥാനം ആശ്രയിക്കേണ്ട ‘ ഹൈപ്പവർ എക്‌സ്‌ചേഞ്ചി ’ ൽ നിന്നുള്ള വൈദ്യുതിക്ക്‌ നിരക്ക്‌ 50 രൂപയാക്കി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണം. വൈദ്യുതി നിരക്ക്‌ കുത്തനെ വർധിക്കാൻ ഇടയാക്കുന്നതാണ്‌ ഈ തീരുമാനം. കോർപറേറ്റുകളുടെ കീശ വീർപ്പിക്കാനായി സാധരണ ഉപഭോക്താക്കളുടെ കീശകാലിയാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഇത്‌ പ്രതിഷേധാർഹമാണ്‌. . പെട്രോളിനും പാചകവാതകത്തിനും കുത്തനെ നിരക്ക്‌ വർധിപ്പിച്ച കേന്ദ്രം വൈദ്യുതി നിരക്കും കൂട്ടുന്നതിനെ ന്യായീകരിക്കാനാവില്ല.

നിലവിൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന്‌ 12 രൂപ നിരക്കിലാണ്‌ സംസ്ഥാനം  വൈദ്യുതി വാങ്ങുന്നത്‌. ഇത്‌ ഹൈപവർ എക്‌സേഞ്ചിൽ നിന്നും 50 രൂപ നിരക്കിൽ വാങ്ങണമെന്നാണ്‌ കേന്ദ്രത്തിന്റെ തിട്ടൂരം. പവർ എക്‌സ്ചേഞ്ചിന്‌ കീഴിൽ കേന്ദ്രം പുതുതായി രൂപീകരിച്ചതാണ്‌ ഹൈപ്പവർ എക്‌സ്‌ചേഞ്ച്‌. ഇതിൽ വരുന്ന വൈദ്യുതി നിലയങ്ങൾ പൂർണമായും വൻകിട കോർപറേറ്റുകളുടേതാണ്‌. ഇവരുടെ ലാഭം കൂട്ടാനാണ്‌  നിരക്ക്‌ 50 രൂപയാക്കുന്നത്‌. അതോടൊപ്പം പവർ എക്‌സേഞ്ചുകൾ ഉൽപാദനം കുറച്ച്‌, കൃത്രിമ ക്ഷാമമുണ്ടാക്കി  ഹൈപവർ എക്‌സേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങാനാണ്‌ കേന്ദ്രം സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top