തലശേരി > സംഘപരിവാർ ഭീഷണിക്ക് മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് സർക്കാറിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷ രാഷ്‌ട്രീയത്തെയും നിരന്തരം ആക്രമിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാറിനെതിരെ ഒരക്ഷരം പറയാത്തതിന്റെ കാരണവും ഇതാണ്. കോടിയേരി ബാലകൃഷ്‌ണൻ ചരമവാർഷികത്തോടനുബന്ധിച്ച് സിപിഐ എം ചമ്പാട്, പന്ന്യന്നൂർ ലോക്കൽ കമ്മിറ്റികൾ കിഴക്കെ മനേക്കരയിൽ സംഘടിപ്പിച്ച അനുസ്‌മരണ റാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കളവാണെന്ന് അറിഞ്ഞുകൊണ്ട് ഇടതുപക്ഷത്തിനെതിരെ എന്തും പ്രചരിപ്പിക്കുമെന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങൾ. മാപ്പ് പറയേണ്ടിവരുമെന്ന് ഉറപ്പായ കള്ളമടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നിലപാട് മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്. നിഷ്‌പക്ഷം, സ്വതന്ത്രം എന്നൊക്കെ അവകാശപ്പെടുന്ന മാധ്യമങ്ങൾ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യം 12 ദിവസമാണ് പൂഴ്‌ത്തിവച്ചത്. നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് പിണങ്ങിയിരിക്കുന്നതും തർക്കവും നാം കണ്ടത്.
പിതാവിനെ രക്ഷിക്കാനാണ് എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയത്. മകൻ കോൺഗ്രസ് വിട്ടപ്പോൾ ഞെട്ടിപ്പോയെന്നാണ് ആന്റണി നേരത്തെ പറഞ്ഞത്. ഭാര്യ സാക്ഷ്യം പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായിക്കാണും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺമാത്രമാണ് ആന്റണി. കുടുംബസമേതം ബിജെപിയിൽ പോയാലും അത്‌ഭുതപ്പെടാനാവില്ല. രക്ഷപ്പെടാനാവാത്ത ചില കുടുക്കുകളിൽ പെട്ടുകിടക്കുകയാണ് അദ്ദേഹം. ബിജെപിയെ അധികാരഭ്രഷ്‌ടമാക്കാൻ രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും എം സ്വരാജ് പറഞ്ഞു. ഇ വിജയൻ അധ്യക്ഷനായി. കെ കെ പവിത്രൻ, കെ ഇ കുഞ്ഞബ്ദുള്ള, എൻ പി രാജൻ എന്നിവർ സംസാരിച്ചു. കുട്ടാപ്പു കതിരൂർ നയിച്ച കലാപരിപാടിയുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..