കൊച്ചി > തന്റെ പേരിൽആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണെന്ന് എം സ്വരാജ്. എം സ്വരാജ് എന്ന വെരിഫൈഡ് പേജിലൂടെ വരുന്ന വാക്കുൾക്ക് മാത്രമാണ് തനിക്ക് ഉത്തരവാദിത്തമുള്ളതെന്നും സ്വരാജ് പറഞ്ഞു.
"ഫാൻസംസ്‌കാരത്തിന്റെ' രാഷ്‌ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്റെ പേര് ഉപയോഗിച്ചു കൊണ്ട് പല ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്‌ക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും എം സ്വരാജ് എന്ന വെരിഫൈഡ് ഫെയ്‌സ്‌ബുക്ക് പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.
പ്രസ്‌തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്‌ക്കും വരെ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്തമുള്ളത്. എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നതായും സ്വരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..