കൊച്ചി> തെക്കൻ പറവൂരിലെ അന്നപൂർണ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നവർ ആദ്യം ഒന്നമ്പരന്നു. പുഞ്ചിരി തൂകി കൈകൂപ്പി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ അരികിൽ. ആ അത്ഭുതം ഉടനെ ആഹ്ലാദത്തിന് വഴിമാറി. അപ്പോഴേക്കും മുഖ്യമന്ത്രി ഒരു കസേര വലിച്ചിട്ടിരുന്ന് ഭക്ഷണം ആവശ്യപ്പെട്ടു.
വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷം ഉദ്‌ഘാടനം കഴിഞ്ഞ് വരുമ്പോഴാണ് സ്‌റ്റാലിൻ ഹോട്ടലിൽ കയറിയത്.
ഭക്ഷണം ആസ്വദിച്ച സ്‌റ്റാലിൻ, ഒപ്പമിരുന്നവരോട് ചെറിയവാക്കുകളിൽ ഇതിനിടെ കുശലം പറഞ്ഞു. ഹോട്ടൽ ജീവനക്കാരോടും സംസാരിച്ചു. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവിടെയുണ്ടായിരുന്നവർ വളഞ്ഞു. അവരോടും വർത്തമാനം പറഞ്ഞു. വൈക്കത്തെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒപ്പംനിന്ന് ഫോട്ടോയെടുക്കാൻ ചിലർക്ക് ആഗ്രഹം. അതിനും സ്‌റ്റാലിൻ സന്തോഷത്തോടെ സമ്മതിച്ചു. ഒടുവിൽ എല്ലാവരോടും യാത്രപറഞ്ഞ് മടക്കം. നെടുമ്പാശേരിയിൽ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന സ്‌റ്റാലിൻ ഞായർ രാവിലെ ചെന്നൈയ്‌ക്ക് മടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..