29 March Friday

"ചിന്തകൾകൊണ്ട്‌ ഞാനും പിണറായിയും ഒന്ന്‌; വൈക്കത്ത്‌ നടന്നത്‌ തമിഴ്‌നാടിനെ സംബന്ധിച്ചും മഹാത്തായ പോരാട്ടം': സ്‌റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ഫോട്ടോ: എ ആർ അരുൺരാജ്‌

വൈക്കം > വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യഗ്രഹ സമരമാണെന്നും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾ വൈക്കത്തെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേർന്ന് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്‌റ്റാലിൻ. നാല്  മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്‌മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്‌മൃതി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.

സ്‌റ്റാലിന്റെ വാക്കുകൾ:

ഉടല്‍കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്‌നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണ്‌. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തില്‍ നടത്താമെന്ന് പറഞ്ഞ പിണറായി വിജയന്‍ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് - സ്‌റ്റാലിൻ പറഞ്ഞു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ സന്ദിയറിയിച്ചു.

മഹാത്മാഗാന്ധി, ടി കെ മാധവൻ, മന്നത്ത് പദ്‌മ‌നാഭൻ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്‌മൃതിമണ്ഡപങ്ങളിലും ഇരു മുഖ്യമന്തിമാരും പുഷ്പാർച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ് ശതാബ്‌ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top