തൃക്കരിപ്പൂർ > ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പയ്യന്നൂർ പുതിയ ബസ് സ്‌റ്റാൻഡിലെ രണ്ടാമത്തെ ഷോറൂം പൂട്ടി 2019 നവംബർ 25ന് ഒറ്റരാത്രികൊണ്ട് ഡയറക്ടർമാരുടെ വീട്ടിലെത്തിച്ചത് അഞ്ചരക്കിലോ സ്വർണം. ആദ്യഘട്ടത്തിൽ എട്ടുകോടിയോളം മുടക്കിയ ചന്തേരയിലെ നാല് ഡയറക്ടർമാർ പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ ജ്വല്ലറി അടയ്‌ക്കുന്ന സമയത്ത് അകത്തുകയറി അഞ്ചരക്കിലോ സ്വർണവുമെടുത്ത് പോകുകയായിരുന്നു.
ജ്വല്ലറി പ്രവർത്തനം അവതാളത്തിലാണെന്ന വിവരം പ്രചരിച്ചത് 2019 ആഗസ്‌തിലാണ്. വിദേശത്തായിരുന്ന ഡയറക്ടർമാർ ഇതോടെ രഹസ്യമായെത്തി ജ്വല്ലറി പരിശോധിച്ചു. പതിനൊന്നര കിലോ സ്വർണം സ്റ്റോക്കിലുണ്ടായിരുന്നു. എം സി ഖമറുദ്ദീനുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കാമെന്ന ധാരണയിലെത്തി.
എന്നാൽ, നവംബറിൽ കാര്യങ്ങൾ തലകീഴായി. വിളിച്ചാൽ ഖമറുദ്ദീൻ ഫോണെടുക്കാതെയായതോടെ വിദേശത്തുനിന്ന് വീണ്ടുമെത്തി ഡയറക്ടർമാർ അഞ്ചരക്കിലോ സ്വർണം കടത്തി. ഇതോടെ നവംബറിൽ ജ്വല്ലറി പൂട്ടി. കാസർകോട്ടെ ജ്വല്ലറിയിൽനിന്ന് ലീഗ് നേതാക്കൾവഴി സ്വർണം കൊടുത്തവകയിൽ ഒരു കോടിയിലേറെ രൂപ നൽകാനുണ്ട്. ഇക്കാര്യങ്ങൾ പുറത്തുവരുമെന്ന് ഭയന്നാണ് നേതൃത്വം ഖമറുദ്ദീനെ കൈവിടാത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..