26 April Friday

ലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ട്‌: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

തിരുവനന്തപുരം> ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. മറിച്ചുള്ള പ്രതിപക്ഷവാദം തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന അഭിപ്രായത്തിന് നിയമപരമായ സാംഗത്യമോ നിലനിൽപ്പോ ഇല്ല. 2013 ൽ ഇന്ത്യൻ പാർലമെന്റ് ലോക്‌പാൽ ബിൽ പാസാക്കി . ആ ബില്ലിന്റെ പാർട്ട് 3 ൽ,  എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്ന് വ്യവസ്ഥ ചെയ്‌തിരുന്നു.

അങ്ങനെ പാസാക്കേണ്ട സംസ്ഥാന നിയമത്തിന്റെ മാതൃകയും അതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ലോകസഭയിൽ ബില്ല് ചർച്ച ചെയ്ത് പാസാക്കിയപ്പോൾ ഒരു ഭേദഗതി വരുത്തി. സമ്മതമുള്ള സംസ്ഥാനങ്ങൾക്ക്  മാത്രമേ കേന്ദ്ര ബില്ലിൽ നിഷ്‌കർഷിക്കുന്ന സംസ്ഥാന നിയമത്തിന്റെ മാതൃക ബാധകമാക്കാവൂ എന്നതായിരുന്നു ആ ഭേദഗതി. നിശ്ചിത മാതൃകയിൽ തന്നെ സംസ്ഥാനങ്ങൾ നിയമം പാസാക്കണം എന്ന വ്യവസ്ഥ സംസ്ഥാന അധികാരത്തിലുള്ള കടന്നു കയറ്റമാവുമെന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്ന് രാജ്യസഭാ സെലക്‌ട്‌ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.

ഇതെത്തുടർന്ന് സെല‌ക്‌ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ പാർട്ട് 3 ൽ മാറ്റം വരുത്തി. ഒരു വർഷത്തിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്നതൊഴികെ മറ്റെല്ലാ വ്യവസ്ഥകളും ഒഴിവാക്കി. അങ്ങനെ 2013 ൽ പാർലമെന്റ് നിയമം പാസാക്കിയപ്പോൾ ലോക്‌പാൽ നിയമം സംസ്ഥാനത്തിന്റെ പൂർണ അധികാരമാണെന്ന് അസന്നിഗ്‌ധമായി വ്യക്തമാക്കുകയുണ്ടായി.

2000 ൽ കേരളം നിയമത്തിൽ  ഭേദഗതി വരുത്തിയപ്പോഴും രാഷ്ട്രപതിയുടെ  അനുമതി വാങ്ങിയിട്ടില്ല. 1968 നു ശേഷം പലതവണ ലോക്‌പാൽ ബില്ലുകൾ വന്നിരുന്നു. 2013 ൽ പാർലമെന്റ് നിയമം പാസാക്കിയതോടെ ഇക്കാര്യത്തിൽ പൂർണ വ്യക്തത കൈവന്നു.  നിയമനിർമാണത്തിന് സംസ്ഥാനങ്ങൾക്ക് പൂർണ  അധികാരം നൽകിക്കൊണ്ടാണ് പാർലമെന്റ് നിയമം പാസാക്കിയത്. ലോകായുക്ത നിയമം പാസാക്കാനും ഭേദഗതി ചെയ്യാനുമുള്ള അധികാരം സംസ്ഥാനത്തിനാണ് പൂർണമായും ഉള്ളത്.

ഓർഡിനൻസ് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്‌ത് കൂട്ടായ തീരുമാനമാണ് കൈക്കൊണ്ടത്. എൽഡിഎഫിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകളെക്കുറിച്ച് മുന്നണി നേതൃത്വം വിശദീകരിക്കും. ഇപ്പോൾ ഓർഡിനൻസ് ഗവർണർക്ക് മുന്നിലാണുള്ളത്. അതിൽ എപ്പോൾ ഒപ്പിടണമെന്നതിനെക്കുറിച്ച് മന്ത്രി എന്ന നിലയിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് അനുചിതമാണ്.  

നിലവിലുള്ള കോവിഡ് വ്യാപന സാഹചര്യത്തിൽ എപ്പോൾ അസംബ്ലി ചേരാൻ സാധിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇനി ചേരുകയാണെങ്കിൽ തന്നെ ബജറ്റ് പാസാക്കുക എന്ന പ്രധാന ചുമതലയുണ്ട്. ഇതിനിടയിൽ നിയമഭേദഗതിക്ക് എത്ര സമയം കിട്ടുമെന്ന് പറയാൻ സാധിക്കില്ല. ഓർഡിനൻസ് വഴി നിയമം കൊണ്ടുവരുന്നതിന് താൽപര്യം പ്രകടിപ്പിക്കുന്നവരല്ല എൽഡിഎഫ്‌. പക്ഷേ കോവിഡ് സാഹചര്യത്തിൽ ചില ഓർഡിനൻസുകൾ കൊണ്ടുവരേണ്ടിവന്നു. അതെല്ലാം തന്നെ സഭ വിളിച്ചുചേർത്ത് ചർച്ച ചെയ്ത് പ്രതിപക്ഷത്തിന്റെ കൂടി സഹകരണത്തോടെ നിയമമാക്കി മാറ്റുകയാണ് ചെയ്‌തത്. ഓർഡിനൻസ് വന്നുകഴിഞ്ഞാലും ഇതും എത്രയും പെട്ടെന്ന് സഭയുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭേദഗതി വന്നാലും റിപ്പോർട്ട് നൽകാനുള്ള അധികാരം ലോകായുക്തക്ക് തന്നെയാണ്. ചില സംസ്ഥാനങ്ങൾ ലോകായുക്ത നിയമത്തിന്റെ മൂർച്ച വല്ലാതെ കുറച്ചിട്ടുണ്ട്. ചിലർ മുഖ്യമന്ത്രിയെ ഒഴിവാക്കി, ചിലർ മന്ത്രിമാരെയും ഒഴിവാക്കി. ഈ വിധത്തിലൊരു നടപടിയും കേരളത്തിൽ സ്വീകരിച്ചിട്ടില്ല. പൂർണമായിട്ടും എല്ലാവരും നിയമത്തിന്റെ പരിധിക്കകത്താണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യറി സംവിധാനമാണ്. നിയമസഭ പാസാക്കുന്ന ബില്ലിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്നൊരു സംവിധാനത്തിന് ഭരണഘടനാ പദവിയിലിരിക്കുന്നൊരാളെ അയോഗ്യനാക്കാൻ സാധിക്കില്ല. അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമം, ശ്രദ്ധയിൽ വന്നയുടനെ ഭരണഘടനാ വിധേയമാക്കാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top