19 April Friday

‍ലോകായുക്ത: കേരളത്തിന് മാത്രം ഒരു നിയമം, വസ്തുതകൾ അറിയാതെ പോകരുത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

കൊച്ചി> ലോകായുക്താ നിയമത്തിൽ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനെ എതിർക്കുന്നവർ മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്താ നിയമങ്ങളെ കുറിച്ചും പഠിക്കേണ്ടതുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്തതും ഭരണ ഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമായ വ്യവസ്ഥയുമാണ്‌ കേരളത്തിലെ ലോകായുക്ത നിയമത്തിന്റെ 14ാം സെക്ഷനിലുള്ളത്‌. വസ്‌തുത ഇതാണെന്നിരിക്കെ പൊള്ളയായ നിരവധി ആരോപണങ്ങളാണ് നിലവിൽ ഉയരുന്നത്.

ഇന്ത്യയില്‍ ഒരിടത്തും സ്റ്റാറ്റ്യൂട്ടറി പദവിയില്‍ ഇരിക്കുന്നയാളെ അയോഗ്യനാക്കാന്‍ ലോകായുക്ത നിയമം അനുവദിക്കുന്നില്ല. കേരളത്തില്‍ മാത്രമാണ് ആ സ്ഥിതിയുള്ളത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ലോകായുക്ത നിയമത്തില്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ അധികാരം നല്‍കുന്നില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. 1996 ലാണ് പഞ്ചാബില്‍ ലോകായുക്ത നിയമം കൊണ്ടുവരുന്നത്. 2020 ല്‍ അവര്‍ ഒരു നിയമഭേദഗതി അവതരിപ്പിച്ചു. അതിന്‍പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരെ കുറ്റക്കാരെന്നു കണ്ട് പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. മറിച്ച്, പുറത്താക്കണമെങ്കില്‍ നിയമസഭയില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല.  




നിലവിലെ ഓര്‍ഡിനന്‍സിന്റെ പ്രസക്തി

1983 ല്‍ കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഡ്ഡെയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ലോകായുക്ത നിയമം കൊണ്ടുവരുന്നത്. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് 1999 ല്‍ കേരളത്തിലും നിയമം കൊണ്ടുവന്നിട്ടുള്ളത്. ആ നിയമത്തിലെ സെക്ഷന്‍ 14-ല്‍, മന്ത്രി നിയമം / ചട്ടലംഘനം നടത്തിയതായി ലോകായുക്ത കണ്ടെത്തിയാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്നും പുറത്താക്കാന്‍ നിയമനാധികാരി നിര്‍ബന്ധിതനാണ്. അതിനു മുകളില്‍ അപ്പീല്‍ സാധ്യമല്ല.

ഇത് ഭരണഘടനയുടെ 164 അനുച്ഛേദത്തിന്റെ അന്തഃസത്തക്ക് അനുസൃതമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തുടരണമോ എന്നു തീരുമാനിക്കുന്നത് ഗവര്‍ണ്ണറുടെ പ്രീതിയുള്ളിടത്തോളമാണ്. എന്നാല്‍ ഇത് ഗവര്‍ണ്ണറുടെ വിവേചനാധികാരത്തില്‍പ്പെടുന്നതല്ല, ജനവിധിക്കനുസൃതമാണ്. നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് ഇറക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് നിയമസഭ ചേരാന്‍ തീരുമാനിക്കുകയോ തീയതി നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. ആ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

നിയമസഭ ചേരുമ്പോള്‍ ഉറപ്പായും ഓര്‍ഡിനന്‍സ് ബില്ലായി സഭയ്ക്ക് മുമ്പാകെ എത്തുകയും ചര്‍ച്ച ചെയ്യുകയും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.  മുപ്പത്തഞ്ചോളം ഓര്‍ഡിനന്‍സുകള്‍ ഒറ്റ സഭാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് ബില്ലാക്കിയ സര്‍ക്കാരാണിത്. കോവിഡ് സാഹചര്യത്തില്‍ വിവിധ കാരണങ്ങളാല്‍ വൈകിയ ഓര്‍ഡിനന്‍സുകളാണ് അത്തരത്തില്‍ ചര്‍ച്ച നടത്തിത്തന്നെ ബില്ലാക്കി മാറ്റിയത്. അതുകൊണ്ട് സര്‍ക്കാര്‍ ചര്‍ച്ച കൂടാതെ ഓര്‍ഡിനന്‍സ് ഇറക്കി ഒരു നിയമവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. സമയബന്ധിതമായി സഭയില്‍ അവതരിപ്പിക്കുക തന്നെ ചെയ്യും.


ലോകായുക്തയുടെ യോഗ്യത വെട്ടിക്കുറച്ചുവെന്ന ആരോപണം

സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ വിരമിച്ച ചീഫ് ജസ്റ്റിസുമാരായിരിക്കണം ലോകായുക്ത ജസ്റ്റിസ് ആകേണ്ടത് എന്നാണ് നിലവിലെ വ്യവസ്ഥിതി. എന്നാല്‍, ഈ പദവികളില്‍ വിരമിച്ച ജസ്റ്റിസുമാരെ ലഭ്യമാകാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതുകൊണ്ട് വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൂടി ലോകായുക്ത ജസ്റ്റിസ് പദവിയിലേക്ക് പരിഗണിക്കമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് പുതിയ വ്യവസ്ഥയില്‍ അതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവര്‍ ഹൈക്കോടതി ജഡ്ജി പദവി കുറഞ്ഞ യോഗ്യതയായി കാണുന്നവരാണോ?

ലോകായുക്തയുടെ നിലവിലെ അധികാരം

ഭരണഘടനാ പദവിയിലിരിക്കുന്നതോ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലോ ഇരിക്കുന്ന ആര്‍ക്കെങ്കിലുമെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍ അതിന്മേല്‍ അന്വേഷണം പ്രഖ്യാപിക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും അധികാരമുണ്ട്.

ലോകായുക്തയുടെഒരധികാരവും വെട്ടിക്കുറച്ചിട്ടില്ല. ഒരു പൊതുസേവകനെ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കാന്‍ വകുപ്പ് 14 പ്രകാരം ലോകായുക്തയ്ക്കുള്ള അധികാരം അതുപോലെ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇത് ഭരണഘടന പ്രകാരം pleasure principle (പ്രീതി) പ്രയോഗിക്കാന്‍ അവകാശമുള്ള ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ അതേപടി അംഗീകരിക്കാന്‍ സാധ്യമാണെന്ന മറ്റെങ്ങും ഇല്ലാത്ത വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.


ലോക്പാല്‍ / ലോകായുക്ത നിയമം

അഴിമതിയുടെ കുംഭകോണം നടത്തിയ കോണ്‍ഗ്രസ്സിനെതിരെയാണ് ഈ നിയമം തന്നെ കൊണ്ടുവരികയും അതിനായി വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തത്. 1975 ജൂണ്‍ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ റായ്‌ബെറേലിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ അവര്‍ രാജിവെച്ചില്ല.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ 39-ാം ഭേദഗതി അവതരിപ്പിച്ച് പാസ്സാക്കി. അതിന്‍പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കോടതികളുടെ പരിശോധനയ്ക്ക് പുറത്തായി. ആ ഭേദഗതി ഭരണഘടനാ പരമായി സാധുവല്ല, ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി തന്നെ പിന്നീട് പറയുകയുണ്ടായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top