തിരുവനന്തപുരം> ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും വിജയിച്ചു.
കല്ലറ പഞ്ചായത്തിലെ കെ ടി കുന്ന് വാർഡിൽ കോൺഗ്രസ് ഐയിലെ മുഹമ്മദ് ഷാ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ അനസ് അൻസാരിയെയാണ് പരാജയപ്പെടുത്തിയത്. വാർഡ് യുഡിഎഫ് നിലനിർത്തി. ബിജെപിയുടെ എ സുരേഷ് കുമാറും ഒരു സ്വാതന്ത്രനും മത്സര രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് അംഗം ആനാംപച്ച സുരേഷ് മരിച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 314 വോട്ടായിരുന്നു.
പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ കോൺഗ്രസ് ഐയിലെ വി എസ് ഷിനു വിജയിച്ചു. സിപിഐ എമ്മിലെ എൻ സഞ്ചുവാണ് രണ്ടാമത്. ബിജെപി സ്ഥാനാർഥിയായി ശ്രീരഞ്‌ജിനിയും രംഗത്തുണ്ടായിരുന്നു. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിപിഐ എമ്മിലെ ബാഹുലേയൻ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഭൂരിപക്ഷം 167.
നാവായിക്കുളം മരുതിക്കുന്ന് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ എച്ച് സവാദ് വിജയിച്ചു. കോൺഗ്രസ് ഐയിലെ ബി രാമചന്ദ്രനെ 22 വോട്ടിനാണ് തോൽപ്പിച്ചത്. ബിജെപി സ്ഥാനാർഥിയായി ഐ ആർ രാജീവും മത്സരിച്ചു . എൽഡിഎഫ് പ്രതിനിധിയായിരുന്ന എസ് സഫറുല്ല രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്തിൽ കോൺഗ്രസിനും സിപിഐ എമ്മിനും ഇപ്പാൾ തുല്യ സീറ്റുകളാണ്. വിജയത്തോടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു. ആകെ സീറ്റ് -22. നിലവിൽ എൽഡിഎഫ് -8, യുഡിഎഫ് -8, ബിജെപി -5 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ 30 വോട്ടായിരുന്നു എൽഡിഎഫ് ഭൂരിപക്ഷം.
അതിയന്നൂർ കണ്ണറവിള വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ എൻ വിജയകുമാർ വിജയിച്ചു. യുഡിഎഫിനായി കോൺഗ്രസ് ഐയിലെ ഇ എൽ അരുൺലാലും ബിജെപി സ്ഥാനാർഥിയായി പി വി സജികുമാറുമാണ് മത്സരിച്ചത്. സിപിഐ എമ്മിലെ ജി എൽ രാജഗോപാൽ അന്തരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 200 വോട്ടായിരുന്നു കഴിഞ്ഞതവണ എൽഡിഎഫ് ഭൂരിപക്ഷം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..