24 April Wednesday

സ്വകാര്യ ഡിസ്‌റ്റിലറികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു: 5 ലക്ഷം കെയ്‌സ്‌ ഉടനെത്തും

സ്വന്തം ലേഖകൻUpdated: Friday Nov 18, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ 16 സ്വകാര്യ ഡിസ്‌റ്റലികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു. വെള്ളിയാഴ്‌ച രാവിലെ വരെ 530 പെർമിറ്റ്‌ അപേക്ഷ സർക്കാരിന്‌ ലഭിച്ചു. ഒരു ലോഡ്‌ മദ്യം ഒമ്പത്‌ ദിവസത്തിനകം ബെഫ്‌കോ സംഭരണ ശാലകളിൽ എത്തിക്കുന്നതിനാണ്‌ പെർമിറ്റ്‌. ഒരു ലോഡിൽ പരമാവധി 720 കെയസ്‌ മദ്യമാണുണ്ടാകുക. നിലവിൽ അനുവദിച്ച പെർമിറ്റ്‌ പ്രകാരം അഞ്ച്‌ ലക്ഷം കെയസ്‌ മദ്യം ഉടൻ ലഭ്യമാകും.

സ്‌പിരിറ്റിന്‌ വില വർധിച്ച സാഹചര്യത്തിൽ ടേണോവർ ടാക്‌സ്‌ ഇളവ്‌ ആവശ്യപ്പെട്ട്‌ സ്വകാര്യ ഡിസ്‌റ്റലിറികൾ ഉൽപ്പാദനം നിർത്തിവച്ചത്‌ വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ  ബീവറേജസ്‌, കമൺസ്യൂമർ ഫെഡ്‌ ഔട്ട്‌ലറ്റികളിലും ബാറുകളിലും കിട്ടാതായി. സർക്കാരിന്‌ വരുമാന നഷ്ടം ഉണ്ടാക്കാതെയും കാര്യമായ വില വർധന ഇല്ലാതെയും പ്രശ്‌ന പരിഹാരത്തിനാണ്‌ ശ്രമം. പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന സർക്കാരിന്റെ ഉറപ്പിലാണ്‌ ഉൽപ്പാദനം പുനരാരംഭിച്ചത്‌.  

മദ്യം ഉൽപ്പാദിപ്പിക്കാനുള്ള എക്‌ട്രാ നാച്വറൽ ആൽക്കഹോൾ (ഇഎൻഎ–- സ്‌പിരിറ്റ്‌) വില 25 ശതമാനം രാജ്യത്ത്‌ വർധിച്ചതോടെയാണ്‌ പ്രതിസന്ധി മറികടക്കാനാകാതെ ഡിസ്‌റ്റിലറികൾ കൂട്ടത്തോടെ ലേ ഓഫ്‌ ചെയ്‌തത്‌. കേരളത്തിൽ സ്‌പിരിറ്റ്‌ ഉൽപ്പാദിപ്പാദനമില്ല. ഇവിടെ സർക്കാർ മേഖലയുള്ള ഏക ഡിസ്‌റ്റലറിക്കും (തിരുവല്ല) സ്വകാര്യ മേഖലയിലെ മുഴുവൻ ഡിസ്‌റ്റിലറികൾക്കും മധ്യപ്രദേശ്‌, കർണാടക, പഞ്ചാബ്‌, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്‌  സ്‌പിരിറ്റ്‌ എത്തിക്കുന്നത്‌. കരിമ്പ്‌, നെല്ല്‌ എന്നിവ ഉപയോഗിച്ചാണ്‌ രാജ്യത്ത്‌ ഇഎൻഎ, എത്തനോൾ എന്നീ സ്‌പിരിറ്റ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ഇതിൽ എത്തനോൾ കുത്തക പെട്രോളിയം കമ്പനികളുടെ ഉൽപ്പന്ന നിർമാണത്തിനായി  കേന്ദ്ര സർക്കാർ വൻതോതിൽ കൈമാറ്റം ചെയ്‌തതോടെയാണ്‌ പ്രതിസന്ധി രൂപപ്പെട്ടത്‌.

ഗുണനിലവാരം കുറഞ്ഞ എത്തനോളിന്‌ ഇഎൻഎയെക്കാൾ വിലകൂട്ടി വാങ്ങാൾ കേന്ദ്രം അനുമതി നൽകി. ഇതോടെ ഇഎൻഎ ഉൽപ്പാദനം കുറയുകയും വില കുതിച്ചുയരുകയും ചെയ്‌തു.   സ്‌പിരിറ്റിന്‌ ലിറ്ററിന്‌ ഒരു വർഷത്തിനിടെ 25 ശതമാനത്തിലേറെയാണ്‌ വില വർധിച്ചത്‌. സാധാരണ രണ്ടു വർഷം കൂടുമ്പോൾ മൂന്നു മുതൽ ഏഴു ശതമാനംവരെ വില വർധിക്കുന്നിടത്താണ്‌ ഒറ്റ വർഷത്തിനകം കേന്ദ്ര നയംമൂലം വില കുതിച്ചുയർന്നത്‌. ലിറ്ററിന്‌ 52 രൂപയായിരുന്ന സ്‌പിരിറ്റിന്‌  (ഇഎൻഎ) നിലവിൽ 73 രൂപ കവിഞ്ഞു.

കേരളത്തിലെ ഡിസ്‌റ്റലറി വ്യവസായത്തിൽ പ്രത്യക്ഷമായി 2000 തൊഴിലാളികളും അനുബന്ധമായി പതിനായിരത്തിലേറെ തൊഴിലാളികളുമുണ്ട്‌. ഇവർക്ക്‌ അടിസ്ഥാന വേതനം സംസ്ഥാന സർക്കാരും ഉറപ്പുവരുത്തിയിട്ടുണ്ട്‌. വേതന വർധന കമ്പനികൾ അംഗീകരിച്ചതുമാണ്‌. അതിനിടെ സ്‌പിരിറ്റ്‌വില കുതിച്ചുയർന്നതോടെ പിടിച്ചു നിൽക്കാനാവില്ലെന്ന സ്ഥിതിയായി ഡിസ്‌റ്റിലറി ഉടമകൾക്ക്‌. സംസ്ഥാനത്ത്‌ പ്രതിമാസം 17 ലക്ഷം കെയ്‌സ്‌ മദ്യമാണ്‌ സ്വകാര്യ ഡിസ്‌റ്റിലറികൾ ഉപ്പാദിപ്പിക്കുന്നത്‌. ഇത്‌ ബീവറേജസ്‌ കോർപറേഷനാണ്‌ നൽകുന്നത്‌. 5000 കെയസ്‌ മദ്യം സംസ്ഥാനത്തിന്‌ പുറത്തും നൽകുന്നുണ്ട്‌. സർക്കാരിന്റെ ഏക ഡിസ്‌റ്റലറിയിൽ ഉൽപ്പാദനം വർധിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top