തിരുവനന്തപുരം
സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെട്ട 37.61 കോടി രൂപയുടെ നാല് പദ്ധതി വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ഓൺലൈൻ ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ഉദ്‌ഘാടനം ചെയ്യുന്ന പദ്ധതികൾ:
തിരുവനന്തപുരം മെഡി. കോളേജിൽ 2 ഐസിയു മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡ് നവീകരിച്ചാണ് രണ്ട് പുതിയ ഐസിയു സജ്ജമാക്കിയത്. മൂന്നാം തരംഗം മുന്നിൽക്കണ്ട് 100 ഐസിയു കിടക്ക ഒരുക്കി. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്‌ഷനുണ്ട്. അടിയന്തരഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാം. ആദ്യഘട്ടത്തിൽ 17 വെന്റിലേറ്റർ സ്ഥാപിക്കും.
പൈക സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കെട്ടിടം
കോട്ടയം പൈക സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ 19.93 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, ഒബ്‌സർവേഷൻ റൂം, രണ്ട് ഐപി വാർഡ്, മൈനർ ഓപ്പറേഷൻ തിയറ്റർ, ഒപി വിഭാഗം, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയവയ്‌ക്ക് സൗകര്യം.
കോന്നിയിൽ മരുന്നു പരിശോധനാ ലബോറട്ടറി
പത്തനംതിട്ട കോന്നിയിൽ 10 കോടി രൂപ മുടക്കിയാണ് മരുന്നു പരിശോധനാ ലബോറട്ടറി സജ്ജമാക്കിയത്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് ഇത്. ഇതോടെ പ്രതിവർഷം 4500 മരുന്ന് അധികം പരിശോധിക്കാം.
ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലയിലും
വനിതാ ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പാക്കിയ ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലയിലും വ്യാപിപ്പിക്കുന്നു. ഗർഭാവസ്ഥമുതൽ കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിവസം അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ പദ്ധതി സഹായിക്കും. 2.18 കോടിയാണ് ചെലവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..