കൊല്ലം> ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളായ രണ്ടു വാര്‍ഡുകളും പിടിക്കാന്‍ എല്‍ഡിഎഫ്.തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാംവാര്‍ഡിലും ചിതറ പഞ്ചായത്തില്‍ സത്യമംഗലം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടര്‍ന്ന് ബിജെപി അംഗം മനോജ് കുമാറിനെ അയോഗ്യനാക്കിയതോടെയാണ് നടുവിലക്കരയില്‍ ഒഴിവ് വന്നത്. സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ യുഡിഎഫ് അംഗം രത്‌നമണി രാജിവച്ച ഒഴിവിലാണ് സത്യമംഗലം വാര്‍ഡില്‍ തെരഞ്ഞെടുപ്പ്.
രണ്ടിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണത്തെ സ്വാധീനിക്കില്ല. നടുവിലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്ലുമന ബി രാജീവന്‍ പിള്ളയാണ്.പ്രദീപ് കുമാര്‍, സി രാജീവ് എന്നിവര്‍ യഥാക്രമം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളാണ്.
നിലവില്‍ 23- വാര്‍ഡുള്ള തേവലക്കര പഞ്ചായത്തില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് ഒമ്പത്, ബിജെപി -ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.ചിതറ പഞ്ചായത്തില്‍ സത്യമംഗലം വാര്‍ഡില്‍ സിന്ധുകലയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി എസ് ആശ. ബിജെപിക്കായി ഗോപിക പ്രജീഷ് മത്സരിക്കുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രത്‌നമണി 172 വോട്ടിനാണ് വിജയിച്ചത്.ദീര്‍ഘനാളായി കോണ്‍ഗ്രസ് ജയിക്കുന്ന വാര്‍ഡില്‍ 1300 വോട്ടര്‍മാരുണ്ട്. 23 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 13 സീറ്റുകളോടെയാണ് ഭരിക്കുന്നത്. യുഡിഎഫ് ഏഴും ബിജെപിക്ക് രണ്ട് ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..