എഴുകോൺ> വിവാഹ നിശ്ചയശേഷം യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷി (25 )നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയിൽ സന്ധ്യാ ഭവനിൽ സുനിൽ കുമാറിന്റെമകൾ സന്ധ്യ (22)യാണ് മരിച്ചത്.
ഏപ്രിൽ 27നാണ് സംഭവം. സ്ത്രീധനവും പുത്തൻ ബൈക്കും ആവശ്യപ്പെട്ട് അനീഷ് സന്ധ്യയെ ഫോണിൽവിളിച്ച് വഴക്കിട്ടിരുന്നതായി അച്ഛൻ സുനിൽ കൊല്ലം റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു. സന്ധ്യയുമായി സ്‌നേഹത്തിലായിരുന്ന അനീഷ് ബന്ധുക്കളെയുംകൂട്ടി വിവാഹാലോചനയ്ക്ക് എത്തിയിരുന്നു. സാമ്പത്തിക ബാധ്യത തീർത്തശേഷമേ വിവാഹം നടത്താനാകൂവെന്ന് പിതാവ് അറിയിച്ചു. സ്ത്രീധനം ആവശ്യമില്ലെന്ന് അനീഷിന്റെ വീട്ടുകാർ പറഞ്ഞു. ആറുമാസം കഴിഞ്ഞ് വിവാഹം നടത്താമെന്നുറപ്പ് നൽകി അനീഷും ബന്ധുക്കളും മടങ്ങിപ്പോയി. പിന്നീട് സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ട് അനീഷ് ശല്യപ്പെടുത്തി. സന്ധ്യ മരിച്ച ദിവസവും അനീഷ് വഴക്കിട്ടു. വഴക്കിനെത്തുടർന്നാണ് സന്ധ്യ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
സന്ധ്യയുടെ ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും മറ്റ് തെളിവുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു. ഹൈക്കോടതി അനീഷിന് മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഇയാൾ ഒളിവിൽപോയി.
പൂയപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..