കിളിമാനൂർ> ഏതുനിമിഷവും തകർന്നുവീഴാവുന്ന വീട്ടിൽ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞുവന്ന യുവതിക്കും ഇവരുടെ 10 ദിവസം പ്രായമുള്ള കുഞ്ഞിനും രക്ഷകരായി കുടുംബശ്രീ. പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴി സഞ്‌ജു ഭവനിൽ ഷീജയാണ് 10 ദിവസം പ്രായമുള്ള കുഞ്ഞുമായി ദുരിതജീവിതം നയിച്ചിരുന്നത്.
ഷീജയ്‌ക്ക് 11 മാസമുള്ള ഒരു കുട്ടിയും നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്. ഇവരെ ബന്ധു വീടുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് യുവതി നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ എത്തിച്ചതിനുശേഷം ഭർത്താവ് സാബു അവിടെനിന്നും കടന്നുകളഞ്ഞു. പ്രസവശേഷം ആരുമില്ലാത്തതിനാൽ ആശുപത്രി അധികൃതർ യുവതിയെ ആംബുലൻസിൽ വീട്ടിലെത്തിച്ചു. എന്നാൽ, യുവതിയെയും കുഞ്ഞിനെയും പരിചരിക്കാനോ, ആഹാരം എത്തിക്കാനോ ഭർത്താവ് സാബു ശ്രമിച്ചില്ല. പ്രദേശത്തെ യുഡിഎഫ് വാർഡംഗവും അനാസ്ഥ പുലർത്തിയെന്ന് നാട്ടുകാർ പറയുന്നു.
വിവരം ആശാ വർക്കർ ലേഖ കുടുംബശ്രീ സ്നേഹിതാ കമ്യൂണിറ്റി കൗൺസിലർ ശിശുദളയെ അറിയിച്ചു. ശിശുദള ഉടൻ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും കുടുംബശ്രീ സ്നേഹിത പദ്ധതിപ്രകാരം സഹജ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പഞ്ചായത്തംഗങ്ങളായ രവീന്ദ്രഗോപാൽ, ശിവപ്രസാദ് എന്നിവരും സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..