23 April Tuesday

ചാൻസലറുടെ ഉത്തരവുകൾ ചോദ്യം ചെയ്യാം;സിസ തോമസിന്റെ നിയമനംചോദ്യംചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി> സാങ്കേതിക സർവ്വകലാശാല (കെടിയു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി നിലനിൽക്കുമെന്ന് ഹെെക്കോടതി.ഹർജിയിൽ കഴമ്പുണ്ടെന്നും  ചാൻസലർ നിയമവിധേയമായി പ്രവർത്തിക്കണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ സർക്കാറിനെ മറികടന്നാണ് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചത്. 

യുജിസി നിയമങ്ങൾ ചാൻസലർക്കും  ബാധകമാണ്.  ചാൻസലറുടെ ഉത്തരവുകൾ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.ചാൻസലറുടെ ഉത്തരവുകൾ ഗവർണർ എന്ന നിലയിൽ പരിഗണിക്കാനാവില്ല.   താൽക്കാലിക വിസിക്കും  അധ്യാപന പരിചയം നിർബന്ധമാണെന്ന് യുജിസി  കോടതിയിൽ അറിയിച്ചിരുന്നു.താൽക്കാലിക വൈസ്‌ചാൻസലർ നിയമനത്തിനും 10 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. പ്രൊഫസറായി 10 വർഷം അധ്യാപന പരിചയമുള്ള അക്കാദമിക്‌ വിദഗ്‌ധരെയാണ്‌ വിസിയായി നിയമിക്കുക. താൽക്കാലിക വിസിയാകാനും ഇത്‌ ബാധകമാണ്‌. ഒരു ദിവസത്തേക്കാണെങ്കിൽപോലും യോഗ്യതയുള്ളവരെയേ നിയമിക്കാനാകൂ. മാനദണ്ഡങ്ങൾ മറികടക്കാനാകില്ലെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി ഉത്തരവിലൂടെ കെടിയു വിസിയുടെ നിയമനം റദ്ദായ സാഹചര്യത്തിൽ മറ്റ്‌ വിസിമാർക്ക്‌ താൽകാലിക ചുമതല കൈമാറാത്തതെന്താണെന്നും  എന്തുകൊണ്ടാണ്‌ പ്രോ വിസിക്ക്‌ ചുമതല കൈമാറാതിരുന്നതെന്നും കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

കൂടിയാലോചനകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ്‌ ചാൻസലർ നിയമനം നടത്തിയതെന്ന്‌ സർക്കാർ വ്യക്തമാക്കി.
ഡോ. എം എസ് രാജശ്രീ പുറത്തായതോടെ പകരം ചുമതല ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിന് നൽകണമെന്ന്‌ ശുപാർശ നൽകിയെങ്കിലും തടസ്സമുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകണമെന്ന്‌ സർക്കാർ നിർദേശിച്ചു.ഇത് അംഗീകരിക്കാതെയാണ് ഡോ. സിസ തോമസിനെ ചാൻസലർ നിയമിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top