ആറന്മുള > കെഎസ്‌യു ജില്ലാ സമ്മേളനം സ്ഥാപക നേതാവായ രക്തസാക്ഷിയെ മറന്നതായി ആക്ഷേപം. ജില്ലയിലെ ഉന്നത നേതാക്കളെയും സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിലും ചേർന്ന് സമ്മേളനം ഗ്രൂപ്പുയോഗമാക്കുന്നെന്നാണ് പരാതി.
കോഴഞ്ചേരി സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനുമായിരുന്ന ജോർജ് എം ഇടുക്കിളയെ അവഗണിച്ചതാണ് പരക്കെ ആക്ഷേപമുയര്‍ന്നത്. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും, കെഎസ്‌യു സംസ്ഥാന ഭാരവാഹിയുമായിരുന്ന ഇടിക്കുളയെ ഹിന്ദുവർഗീയ വാദികളാണ് കുത്തിക്കൊന്നത്.
കോഴഞ്ചേരിയിൽ ജില്ലാ സമ്മേളനം നടക്കുമ്പോൾ സമ്മേളന നഗറിന് ഇടിക്കുളയുടെ പേരിടണമെന്ന് പ്രദേശത്തെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വെട്ടിമാറ്റി. ജോർജ് മാമൻ കൊണ്ടൂർ, എഐസിസി അംഗം മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഡോ.സജി ചാക്കോ, അന്നപൂർണ്ണാ ദേവി, കെ കെ റോയിസൺ തുടങ്ങി സമ്മേളന നഗറിന് ചുറ്റുവട്ടത്തുള്ളവരെ പോലും സമ്മേളനത്തിന്റെ എല്ലാ നടപടികളില്‍ നിന്നും ഒഴിവാക്കി. ഡിസിസി മുൻ പ്രസിഡന്റും രണ്ടു തവണ എംഎൽഎയുമായിരുന്ന അഡ്വ.കെ ശിവദാസന്‍ നായരെ ഒരു സെമിനാറിലേക്ക് മാത്രമാണ് ക്ഷണിച്ചത്. ജില്ലയിൽ രൂപപ്പെട്ട പുതിയ ഗ്രൂപ്പ് നേതാക്കളുടെ തന്ത്രപരമായ വെട്ടല്‍ നടപടിയാണിതെന്ന് എതിര്‍ വിഭാഗം ആരോപിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..