അടിമാലി> ദേശീയപാത 85ല്‍ ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു.വാളറ കുളമാങ്കുഴി പാലക്കല്‍ സജീവ് ജോസഫ് (55) ആണ് മരണപ്പെട്ടത്. 45 പേര്‍ക്ക് പരിക്കേറ്റു.
പകല്‍ 5ന് മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് പോയ മൂന്നാര്‍ ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ മുന്‍വശത്തെ ഇടതു ടയര്‍ പാതയോരം ഇടിഞ്ഞു താഴ്ന്നു പോവുകയായിരുന്നുവെന്ന് ഡ്രൈവര്‍ ജി പരമേശ്വരന്‍ പറഞ്ഞു. ഇദ്ദേഹത്തിന് വാരിയെല്ലിനു പരിക്കേറ്റു.
കണ്ടക്ടര്‍ കൊല്ലം സ്വദേശി പി സുഭാഷിനും പരിക്കുണ്ട്. ഇവര്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം അറുപതോളം ആളുകള്‍ ബസിലുണ്ടായിരുന്നു. ഓണാവധിക്ക് ശേഷം മടങ്ങിയ വിദ്യാര്‍ഥികളും ജീവനക്കാരും ആയിരുന്നു ഭൂരിഭാഗം യാത്രക്കാര്‍.
ഒന്നുമറിഞ്ഞ് മരത്തില്‍ തട്ടിനിന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. നാട്ടുകാരെ കൂടാതെ പൊലീസ്, ഫയര്‍ഫോഴ്സ്, ഹൈവേ പൊലീസ് എന്നിവരുടെ ശ്രമഫലമായി മുഴുവനാളുകളെയും പുറത്തെത്തിച്ചു. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രികളിലും അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട പാലയ്ക്കല്‍ സജീവ് ജോസഫ് ബസില്‍ കയറിയത് അപകടത്തിന് പത്തു മിനിറ്റ് മുമ്പാണ്.
പാലയ്ക്കല്‍ കൊച്ചു ജോസഫ് - കമല ദമ്പതികളുടെ മകനാണ്. അടിമാലി പഞ്ചായത്ത് അംഗം ദീപാ രാജീവിന്റെ ഭര്‍തൃ സഹോദരന്‍. സജീവിന്റെ സംസ്‌കാരം ചൊവ്വാഴ്ച പഴമ്പിള്ളിച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..