തിരുവനന്തപുരം
കെഎസ്‌എഫ്‌ഇ ആരംഭിച്ച പ്രവാസി ചിട്ടിയിൽ ഇടപാടുകാർ അരലക്ഷം കടന്നു. മൂലധന നിക്ഷേപ പദ്ധതികൾക്ക് ബദൽ സാമ്പത്തിക സ്രോതസ്സായ പ്രവാസി ചിട്ടിയിൽനിന്ന് 520.88 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചു. മൂന്നുവർഷത്തിനകമാണീ അഭിമാന നേട്ടം. 1.18 ലക്ഷം പേരാണ് ചിട്ടിയുടെ ഭാഗമാകാൻ രജിസ്‌റ്റർ ചെയ്‌തത്. 135 രാജ്യത്തുള്ളവർക്ക് ചിട്ടിയിൽ ചേരാൻ അവസരമൊരുക്കി. 110 രാജ്യത്തുള്ളവർ നിലവിലുണ്ട്. വ്യാഴാഴ്‌ചവരെ 1556 ചിട്ടി തുടങ്ങി. 51,040 വരിക്കാരുണ്ട് (ചിറ്റാളൻമാർ). 21,925 ലേലം നടന്നു. 83.87 കോടി രൂപ സല വരുന്ന ചിട്ടികൾക്കായിരുന്നു തുടക്കം. ഇതുവരെ 948 കോടി രൂപ സമാഹരിച്ചു. 20,645 പേർക്ക് ചിട്ടിത്തുക കൈമാറി.
കെഎസ്‌എഫ്‌ഇയുടെ വെർച്വൽ ശാഖയിലാണ് പ്രവാസി ചിട്ടിക്ക് തുടക്കം. മൂന്നുവർഷത്തിനുള്ളിൽ മറ്റു ശാഖകളെ അപേക്ഷിച്ച് ഈ ശാഖ ബഹുദൂരം മുന്നിലായി. ഇടപാടുകാരുടെ എണ്ണം, ചിട്ടി, പ്രതിമാസ ചിട്ടി ബിസിനസ്, പ്രതിമാസ ബിസിനസ് വളർച്ച തുടങ്ങിയവയിൽ ഒന്നാമതെത്തി. ചിട്ടികൾ തുടങ്ങി 24 മാസത്തിനുള്ളിലാണ് 250 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചത്. ഇത് 500 കോടിയിലെത്താൻ പിന്നീട് പത്തുമാസമേ വേണ്ടിവന്നുള്ളൂ. വിദേശ പ്രവാസി മലയാളികൾക്കൊപ്പം ഇതര സംസ്ഥാന പ്രവാസികൾക്കും ചിട്ടിയിൽ ചേരാൻ അവസരമൊരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..