20 April Saturday

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വ്യാജസന്ദേശം; നടപടിക്കൊരുങ്ങി കെഎസ്ഇബി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

തിരുവനന്തപുരം > ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാജ എസ്എംഎസ് സന്ദേശം ലഭിച്ചതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കെഎസ്ഇബി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം അറിയിച്ചു.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. കെഎസ്ഇബിയുടെ നിരവധി ഉപഭോക്താക്കള്‍ക്ക് വ്യാജ മൊബൈല്‍ സന്ദേശം ലഭിക്കുകയുണ്ടായി. കെഎസ്ഇബിയില്‍ നിന്ന് ലഭിക്കാറുള്ള സന്ദേശത്തിന്റെ ശൈലിക്ക് വിരുദ്ധമായി ഒരു മൊബൈല്‍ നമ്പരില്‍ നിന്ന് വൈദ്യുതി വിച്ഛേദന സന്ദേശം ലഭിച്ചതാണ് ഉപഭോക്താക്കള്‍ക്ക് സംശയത്തിനിട നല്‍കിയത്. തുടര്‍ന്ന് പലരും കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തെ പരാതി അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശ്ശിക തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി  തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും, ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി അറിയിച്ചു.

ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ്‍ കോളുകളോ ലഭിക്കുന്നപക്ഷം കെഎസ്ഇബിയുടെ കസ്റ്റമര്‍കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചോ 94960 01912 എന്ന നമ്പരില്‍ വാട്‌സാപ് സന്ദേശമയച്ചോ അറിയിക്കാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top