ആലപ്പുഴ > പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽഡ് ലിമിറ്റഡിന്റെ (കെഎസ്‌ഡിപി) ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമാണം തിങ്കൾ പകൽ 12ന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യുമെന്ന് ചെയർമാൻ സി ബി ചന്ദ്രബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുറഞ്ഞനിരക്കിൽ അർബുദ പ്രതിരോധ മരുന്ന് നിർമാണത്തിന് 231 കോടി രൂപ അടങ്കൽവരുന്ന ആദ്യസംരംഭമാണിത്. മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുന്ന പദ്ധതിയിലൂടെ ആറുകോടി ഗുളികകളുടെയും 4.5 കോടി ക്യാപ്‌സ്യൂളുകളും 37 ലക്ഷം കുത്തിവയ്‌പ്പ് മരുന്നുകളുടെയും വാർഷിക ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. മരുന്നുകൾക്ക് 50 - 60 ശതമാനം വിലക്കുറവുണ്ടാകും. പ്രതിവർഷം 350 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 50 - 60 കോടി പ്രവർത്തനലാഭം കണക്കാക്കുന്നു.
അതീവ വീര്യമുള്ള മരുന്നുകൾ നിർമിക്കുന്നതിന് പൂർണമായ ഓട്ടോമാറ്റിക് സംവിധാനങ്ങൾക്ക് പുറമേ ഉൽപാദന രംഗത്ത് പ്രവർത്തിക്കുന്നവരെ ബാധിക്കാത്തവണ്ണം വേർതിരിച്ച് സംരക്ഷിക്കുന്ന സാങ്കേതികവിദ്യയായ റെസ്ട്രിക്റ്റഡ് ആക്സസ് ബാരിയർ സിസ്റ്റം (ആർഎബി എസ്) ഉപയോഗപ്പെടുത്തിയാണ് ഉൽപാദനം. ഇതിനൊപ്പം വായു, വെള്ളം ഉൾപ്പടെയുള്ള പരിസ്ഥിതി മലിനീകരണങ്ങൾ പൂർണമായും തടയുന്ന മാലിന്യ സംസ്കരണയൂണിറ്റും പാർക്കിന്റെ പ്രത്യേകതയാണെന്നും സി ബി ചന്ദ്രബാബു പറഞ്ഞു.
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ് എംപി, ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഇ എ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ മാനേജർ ടി ആർ സന്തോഷ്, ഡെപ്യൂട്ടി മാനേജർ നവീൻകുമാർ, കമ്പനി സെക്രട്ടറി പി എച്ച് അഫ്സൽ, വിനോദ്കുമാർ, അജുമോഹൻ, ലിജേഷ് ജോയി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..