തിരുവനന്തപുരം
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരാൻ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തുവന്നു.
നേതാക്കളുടെ ഒറ്റയാൻപോക്കിൽ കെപിസിസി ജനറൽബോഡിയിൽ പ്രതിഷേധം അണപൊട്ടി. എതിർപ്പില്ലാതെ തുടരാൻ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കൾ പ്രതിഷേധവുമായും രംഗത്തെത്തി. സുപ്രധാന യോഗത്തിൽ മുതിർന്ന നേതാവ് ഉമ്മൻചാണ്ടി വിട്ടുനിന്നതും പ്രതിഷേധ സൂചകമായാണ്.
രാഹുൽ ഗാന്ധിയുടെ ഭാരത്‌ജോഡോ കേരളത്തിലുള്ളപ്പോൾത്തന്നെ പട്ടിക പത്രംവഴി പുറത്തുവിട്ടതും പെട്ടെന്നുള്ള അധ്യക്ഷ തെരഞ്ഞെടുപ്പും തന്ത്രമായിരുന്നു. തരൂരിനെ സുധാകരൻ പിന്തുണച്ചുവെന്നകാരണമാണ് മത്സരിക്കാൻ ഒരുങ്ങവെ ശരചത്ചന്ദ്രപ്രസാദ് ചൂണ്ടിക്കാണിച്ചതെങ്കിലും പ്രമുഖ നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിക്കുന്നതാണ് അടിസ്ഥാനം. രമേശ് ചെന്നിത്തല ഇടപെട്ടാണ് മത്സരം ഒഴിവാക്കിയത്. കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നതിലെ പ്രതിഷേധമാണ് ഉമ്മൻചാണ്ടിക്കുള്ളത്. പട്ടിക പുറത്തുവിടാത്തതും റിട്ടേണിങ് ഓഫീസർ പരമേശ്വരയ്ക്ക് പകരം സുധാകരൻ യോഗം വിളിച്ചതിലും നേതാക്കൾക്ക് അമർഷമുണ്ട്.
യോഗത്തിൽ രമേശ് ചെന്നിത്തലയാണ് അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്.
പട്ടികയിൽ സാമുദായിക, സ്‌ത്രീ പ്രതിനിധ്യമില്ലെന്ന വിമർശവുമായി മുൻ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്തുവന്നു. ജാഥ തീരുന്നതിനുമുമ്പ് രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. കാസർകോട് പട്ടികയിൽനിന്ന് പുറത്തായ മുതിർന്ന നേതാവ് പി കെ ശ്രീധരൻ എല്ലാം പിന്നീട് പറയാമെന്ന നിലപാടിലാണ്. എംഎൽഎമാരായ അൻവർസാദത്ത്, എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, എറണാകുളത്തുനിന്നുള്ള വനിതാനേതാവ് സിമിറോസ്‌ബെൽ ജോൺ തുടങ്ങിയവരും പട്ടികയ്ക്ക് പുറത്തായതിലുള്ള പ്രതിഷേധത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..