പുതുപ്പള്ളി(കോട്ടയം)
കരച്ചിലടക്കാനാകാതെ അവർ പ്രിയ താരത്തെ യാത്രയാക്കി. തൃശൂർ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര– ടെലിവിഷൻ താരം കൊല്ലം സുധിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. സഹപ്രവർത്തകരും കലാകാരന്മാരുമടക്കം അന്ത്യാഞ്ജലി അർപ്പിച്ചു. ഭാര്യയുടെ നാടായ വാകത്താനത്താണ് സുധിയുടെ അന്ത്യവിശ്രമം.
ചൊവ്വ രാവിലെ എട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. മകന്റെ വിദ്യാലയമായ പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് ഞാലിയാകുഴി സെന്റ് മാത്യൂസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് സൗകര്യമൊരുക്കി. സുധിക്കൊപ്പം എന്നും സന്തത സഹചാരികളായിരുന്ന കലാകാരന്മാരെല്ലാം കണ്ണീരോടെയാണ് സഹപ്രവർത്തകന് വിട നൽകിയത്. മിമിക്രി താരങ്ങളായ കലാഭവൻ പ്രജോദ്, സാജു നവോദയ, ഫ്ളവേഴ്സ് ടിവി സ്റ്റാർ മാജിക്ക് താരം റിയാസ് കരീം, ബിനീഷ് ബാസ്റ്റിൻ, തങ്കച്ചൻ വിതുര, ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ മുല്ലച്ചേരി, ഐശ്വര്യ രാജീവ്, സംവിധായകൻ അനൂപ് എന്നിവരടക്കം അന്തിമോപചാരം അർപ്പിച്ചു. തോട്ടയ്ക്കാട് റീഫോർവേഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ സെമിത്തേരിയിലായിരുന്നു സംസ്‌കാരം.
സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ്, ലതിക സുഭാഷ്, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..