കൊല്ലം > കശുവണ്ടി ഉൾപ്പെടെ എത്തിക്കുന്ന ചരക്കുകപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിടുന്നതും ചരക്ക് കയറ്റിറക്കവും സംബന്ധിച്ച സാധ്യതകൾ കൊച്ചിൻ പോർട്ട് അതോറിറ്റി ആരാഞ്ഞത് തുറമുഖ വികസനത്തിന് പ്രതീക്ഷയേകുന്നു. കൊല്ലത്തേക്കുള്ള ടൺ കണക്കിന് തോട്ടണ്ടിയും സിമന്റും മറ്റു ചരക്കുകളും കൊച്ചി തുറമുഖത്ത് ഇറക്കി റോഡ്‌മാർഗമാണ് ഇപ്പോൾ എത്തിക്കുന്നത്.
ചരക്കുകപ്പലുകളുടെ ലക്ഷ്യസ്ഥാനമായി കൊല്ലത്തെ പ്രഖ്യാപിച്ചാൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക കാഷ്യൂ കോർപറേഷനും കാപ്പക്‌സിനും സ്വകാര്യ കശുവണ്ടി ഫാക്‌ടറികൾക്കുമാണ്. കൊല്ലം തുറമുഖത്തെ ചരക്കുകപ്പലുകളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്ന ആലോചനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീവികാസ് നർവാളും ഡെപ്യൂട്ടി ട്രാഫിക് മാനേജർ അനിൽകുമാറും കൊല്ലം തുറമുഖം സന്ദർശിച്ചത്. തുറമുഖത്ത് ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ നേരിൽ ബോധ്യപ്പെട്ട അവർ തൃപ്‌തി രേഖപ്പെടുത്തി.
ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകും. കുറഞ്ഞ ചെലവിലും സമയത്തിലും കൊല്ലത്ത് ചരക്ക് എത്തിക്കാനാണ് സ്ഥാപനങ്ങളും വ്യവസായികളും ആഗ്രഹിക്കുന്നത്. കൂടാതെ കൊച്ചിയിൽനിന്ന് കരമാർഗം ചരക്ക് എത്തിക്കുമ്പോൾ ഉണ്ടാവുന്ന ട്രാഫിക് പ്രശ്‌നങ്ങൾ, മാലിന്യം, അപകടം എന്നിവ ഒഴിവാക്കാനും കഴിയും. കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാകും. കൊല്ലം ഏറെ വികസന സാധ്യതയുള്ള തുറമുഖമാണെന്നും നിലവിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും സന്ദർശനത്തിനുശേഷം ശ്രീവികാസ് നർവാൾ അഭിപ്രായപ്പെട്ടു. കൊല്ലം തുറമുഖം പർസർ ആർ സുനിൽ, പോർട്ട് കൺസർവേറ്റർമാരായ സി ഹരിശേഖർ, ആർ ബിനു എന്നിവരാണ് സൗകര്യങ്ങൾ വിവരിച്ചത്. ടഗിൽ പോർട്ടിന്റെ മൗത്തുവരെ യാത്രചെയ്‌ത് സൗകര്യങ്ങൾ നേരിൽ കാണുകയും ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..