കൊല്ലം > കൊല്ലത്ത് എൻജിഒ ക്വാർട്ടേഴ്സിനുള്ള ഫ്ലാറ്റ് സമുച്ചയത്തിന് 26.85 കോടി രൂപയുടെ ഭരണാനുമതിയായി. സിവിൽസ്റ്റേഷനു സമീപം ഒരേക്കറിലാണ് ഫ്ലാറ്റ് നിർമിക്കുക. 10 നിലയിൽ ലക്ഷ്യമിടുന്ന സമുച്ചയത്തിന്റെ ആദ്യഘട്ടം ഏഴുനില നിർമിക്കും. ഗ്രൗണ്ട് ഫ്ലോർ വാഹനപാർക്കിങ്ങിനാണ്. ഒരേ സമയം 30ൽ അധികം കാറുകൾക്ക് പാർക്ക്‌ചെയ്യാം. ബാക്കി ആറുനിലയിൽ ഓരോന്നിലും എട്ടു യൂണിറ്റ് വീതം അടങ്ങുന്ന 48 ഫ്ലാറ്റ് നിർമിക്കും.
ഓരോ നിലയ്‌ക്കും 10,062.5 ചതുരശ്രഅടി വിസ്‌തീർണമുണ്ട്. ഒന്നു മുതൽ നാലാം നില വരെ ഓരോ നിലയിലും എട്ടു യൂണിറ്റാണ്. ഓരോ നിലയിലും എട്ടു കുടുംബങ്ങൾക്ക് താമസിക്കാം. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് സമയബന്ധിതമായി ഫ്ലാറ്റ് സമുച്ചയം യാഥാർഥ്യമാകുന്നതിനു പിന്നിൽ. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടായി. റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും ഉറച്ച നിലപാടെടുത്തു. കോടതി സമുച്ചയത്തിനൊപ്പം ഫ്ലാറ്റ് സമുച്ചയവും യാഥാർഥ്യമാകുന്നുവെന്നത് ഇരട്ടി സന്തോഷം പകരുന്നതാണ്. അതിവേഗം പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എം മുകേഷ് എംഎൽഎ പറഞ്ഞു.
രണ്ടര ഏക്കറിലാണ് കോടതിസമുച്ചയവും എൻജിഒ ക്വാർട്ടേഴ്‌സും ഒരുമിച്ച് യാഥാർഥ്യമാകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ കോടതി സമുച്ചയം നിർമിക്കാൻ സ്ഥലം ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു. ഇത് പൂർത്തിയാകുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സിവിൽ സ്റ്റേഷനിൽനിന്ന് 17 കോടതിയും 25ലേറെ അനുബന്ധ ഓഫീസുകളും പുതിയ കെട്ടിടത്തിലേക്കു മാറ്റാം. 40 കോടിയോളം ആണ് കോടതി സമുച്ചയത്തിന്റെ അടങ്കൽ തുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..