20 April Saturday

കോടിയേരി കേരളം ഹൃദയത്തിലേറ്റിയ നേതാവ്‌: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

കണ്ണൂർ> ഏത്‌ സാഹചര്യത്തിലും കൊലചെയ്യപ്പെടുമെന്ന ഭൗതിക  സാഹചര്യത്തെ അഭിമുഖീകരിച്ചാണ് ഭരണകൂടതീവ്രതയുടെ കടന്നാക്രമണത്തിന്‌ മുന്നിൽ തലകുനിക്കാത്ത ധീരനായ വിപ്ലവകാരിയായി കോടിയേരി മാറിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഒരുസുപ്രഭാതത്തിലല്ല കോടിയേരി ബാലകൃഷ്‌ണനെന്ന നേതാവ്‌ വളർന്നുവന്നത്‌. ഇരുപതാം വയസിൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കേരളത്തിന്റെ അമരക്കാരനായതാണ്‌ സഖാവ്‌. അമ്പത്‌ വർഷകക്കാലം സംസ്ഥാന രാഷ്‌ട്രീയത്തിൽ ഇടപെട്ടു. മർദനങ്ങളേറ്റുവാങ്ങി. അടിയന്തരാവസ്ഥയിലുടനീളം കൽതുറുങ്കിൽ കിടന്നുവെന്നും തലശ്ശേരിയിൽ നടത്തിയ കോടിയേരി അനുസ്മരണ യോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

ഏതാണ്ട്‌ ഒരേ കാലത്താണ്‌ ഞങ്ങൾ വിദ്യാർഥി പ്രസ്ഥാനത്തിലെത്തിയത്‌. കാഞ്ഞങ്ങാട്‌ കോടിയേരി പങ്കെടുത്ത കെഎസ്‌എഫ്‌ സമ്മേളനത്തിൽ ഞാനുമുണ്ടായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി പിന്നീട്‌ കോടിയേരി മാറി. കെഎസ്‌വൈഎഫിന്റെ ജില്ലയിലെ അമരക്കാരനായി.

നമ്മുടെയെല്ലാം തറവാട്‌ പോലെയായിരുന്നു കണ്ണൂർ ജില്ലകമ്മിറ്റി ഓഫീസ്‌.  അടിയന്തരാവസ്ഥകാലത്ത്‌ ജയിലിൽ കിടന്നപ്പോൾ ലഭിച്ച പുതിയ ഊർജത്തോടെയാണ്‌ ഞങ്ങളെല്ലാം ഡിസി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചത്‌. ജയിൽ മോചിതനായി ശേഷം യുവജനപ്രസ്ഥാനത്തിലും, പിന്നീട്‌ പാർടി നേതൃത്വത്തിലും ഒന്നിച്ച്‌ പ്രവർത്തിച്ചു. കോടിയേരി ജില്ലസെക്രട്ടറിയായ സമയത്ത്‌ സെന്ററിൽ ഒന്നിച്ച്‌ പ്രവർത്തിക്കുകയുണ്ടായി. എല്ലാവരും പരസ്‌പരം ശക്തിപ്പെടുത്തിയാണ്‌ മുന്നോട്ട്‌പോയത്‌.

സംസ്ഥാന സെക്രട്ടറിയായിരിക്കെ സംസ്ഥാന സെന്ററിലും ഞങ്ങൾ ഒന്നിച്ച്‌ ചേർന്ന്‌ പ്രവർത്തിച്ചു. മാർക്‌സിസ്‌റ്റ്‌ ലെനിനിസ്‌റ്റ്‌ കാഴ്‌ചപ്പാട്‌ ഉയർത്തിപിടിക്കാനുള്ള ശേഷി, ശരിയായ കാഴ്‌ചപ്പാട്‌ ഉയർത്തിപ്പിടിക്കാനുള്ള കഴിവ്‌, എല്ലാവരോടും വ്യക്തിപരമായ സൗഹൃദംപുലർത്താനുള്ള ശേഷി, തെറ്റായ നിലപാടുകളെ ശക്തമായി എതിർക്കാനുള്ള തൻേറടം എല്ലാം ചേർന്നതായിരുന്നു കോടിയരി. ഏത്‌ പ്രതികൂല സാഹചര്യത്തിലും തളരാതിരുന്നു. ശക്തമായി മുന്നോട്ട്‌ പോകാനുള്ള കരുത്ത്‌ കാട്ടി. കടന്നാമ്രണണങ്ങളെ പ്രതിരോധിക്കുനേപാൾ ശക്തനായ നേതാവായി സഖാക്കൾക്കൊപ്പമുണ്ടായി. എന്നും ജനങ്ങൾക്കൊപ്പം നിന്ന്‌ ജനങ്ങളിൽ നിന്ന്‌ പഠിക്കണമെന്നുമുള്ള ദാർശനികമായ കാഴ്‌ചപ്പാടായിരുന്നു സഖാവിന്റേത്‌.

പേരിന്റെ വലതുഭാഗത്ത്‌ എഴുതിചേർക്കുന്ന സ്ഥാനപ്പേരല്ല ഒരു നേതാവ്‌. ജീവിതകാലത്ത്‌ നടത്തിയ ത്യാഗപൂർവമായ പ്രവർ്ത്തനത്തിലൂടെ മറ്റു മനുഷ്യരുടെ മനസിലുള്ള അവബോധമാണ്‌ നേതൃത്വം. കേരളമെമ്പാടുമുള്ള മനുഷ്യരുടെ മനസിൽ ഒരു കോടിയേരി ഉണ്ട്‌. അത്‌ ഇനിയും എത്രയോ കാലം നിലനിൽകും. പാർടി ജനറൽ സെക്രട്ടറി യെച്ചൂരി പറഞ്ഞത്‌ പബി മെമ്പർമാരുടെ കൂട്ടത്തിൽ എന്നും ആളുകളോട്‌ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരാളേയുളളൂ കൊടിയേരിയാണെന്നാണ്‌. ജീവിതത്തി നറെ എല്ലാതുറകളിലും  ആളുകളോട്‌ സൗഹൃദവും സ്‌നേഹവായ്‌പും പ്രകടിപ്പിക്കുന്നതിൽ എന്നുമൊരു കോടിയേരി ടെച്ചുണ്ടായി. അത്‌ കോടിയേരിക്ക്‌ മാത്രം കഴിയുന്നതാണ്‌. എല്ലാമാസവും കോടിയേരി വിളിക്കുമെന്നാണ്‌ ശാരദടീച്ചർ പറഞ്ഞത്‌. ഓരാ സഖാവിനെയും ആശ്വസിപ്പിക്കാനും സൗഹൃദം കാത്തുസൂക്ഷിക്കാനുമുള്ള വ്യതിരിക്തമായ സ്വഭാവരീതി കോടിയേരിക്കുണ്ടായി. എന്ത്‌ കാര്യങ്ങളും പറയാൻ, പറയുന്ന കാര്യങ്ങൾക്ക്‌ പ്രതിവിധി ഉറപ്പിക്കാൻ, എല്ലാപ്രശ്‌നങ്ങൾക്കും അവസാന വാക്ക്‌ പറയാൻ സാധിക്കുന്ന, കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി.  ഇക്കാലമത്രയും നടത്തിയ പ്രവർത്തനത്തിലൂടെ ജനമനസിൽ ആഴത്തിൽ വേരോടാൻ സഖാവിന്‌ കഴിഞ്ഞു.

കേരളത്തിൽ മാത്രമല്ല, രാജ്യത്തും ലോകത്തും മലയാളികളുള്ള എല്ലാ ഇടങ്ങളിലും  ഒന്നിന്‌ രാത്രി എട്ട്‌മണിമുതൽ കോടിയേരിയുടെ ആകസ്‌മിക വേർപാടിന്റെ വേദനയിലായിരുന്നു എല്ലാവരും. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്‌റ്റുകാരോ ഇടതുപക്ഷക്കാരോ മാത്രമല്ല, മലയാളികളാകെ ചാനലുകളുടെ മുന്നിലിരുന്ന്‌ ആ വേദനിപ്പിക്കുന്ന വാർത്ത കേട്ടു. വളരെ അപൂർവമായി മാത്രം കാണുന്ന പ്രത്യേകതയോടെയാണ്‌ വാർത്താ മാധ്യമങ്ങളാകെ കൊടിയേരിയുടെ വേർപാട്‌ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചത്‌. പിണറായി സൂചിപ്പിച്ചത്‌ പോലെ വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തുകയും ശണ്‌ഠകൂടുകയും ചെയ്യുന്ന എല്ലാവരും കോടിയേരിയുടെ മരണവിവരം പത്രത്തിലായാലും ചാനലിലായാലും വളരെ ശ്രദ്ധയോടെ അതിവിപുലമായ നിലയിലാണ്‌ ജനങ്ങളിലെത്തിച്ചത്‌. തികച്ചും പ്രത്യേകതയുള്ള ഒന്നായിരുന്നു അത്‌. ലോകമെമ്പാടുമുള്ള മലയാളികൾ ഈ വാർത്ത അറിയാൻ കാത്തുനിന്നു. പയ്യാമ്പലത്ത്‌ അനുശോചന യോഗം ചേരുന്നത്‌ വരെയും രാജ്യവും ലോകവും ഇവിടേക്കായിരുന്നു.   

മരണവാർത്ത അറിഞ്ഞ ഉടനെ ചെന്നൈയിലെ ആശുപത്രിയുടെ മുന്നിൽ തമിഴ്‌നാട്ടിലെ സഖാക്കളും സുഹൃത്തുക്കളും ഒത്തുചേർന്നു. വലിയ ആൾക്കൂട്ടം അവിടെയുണ്ടായി. അപ്പോളോ ആശുപത്രിയിൽ നി്ന്ന്‌ രാമചന്ദ്രാ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിൽ സഖാവ്‌ കോടിയേരിയെ അവസാനമായി എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കി. രാവിലെ 7 മണിമുതൽ ചെന്നൈ എയർപോർട്ടിന്‌ മുന്നിലും ചെമ്പതാകയുമായി നൂറ്‌ കണക്കിനാളുകൾ എയർ ആംബുലൻസിൽ മൃതദേഹം കയറ്റുംവരെ കാത്തുനിന്ന്‌ മുദ്രാവാക്യം മുഴക്കി. മട്ടന്നൂരിൽ നിന്ന്‌ തലശേരി  എത്തുന്നത്‌വരെയും ടൗൺഹാളിലും വീട്ടിലേക്കുള്ള വഴിയിലും വീട്ടിലും പതിനായിരകണക്കിനാളുകളാണ്‌ കോടിയരിയെ അവസാനമായി കാണാൻ തടിച്ചുകൂടിയത്‌. അവരെയെല്ലം കാണിച്ചതിന്‌ ശേഷമല്ല വീട്ടിൽ നിന്ന്‌ കണ്ണൂരിലേക്ക്‌ കൊണ്ടുവന്നത്‌. ആംബുലൻസിന്റെ പ്രത്യേകത കൊണ്ട്‌ എല്ലാവർക്കും സഖാവിനെ കാണാനായി. കണ്ണൂരിലും ആബാലവൃദ്ധം ജനത കാത്തുനിന്നു. 2മണിക്ക്‌ പയ്യാമ്പലത്തേക്ക്‌ എടുത്തപ്പോഴും അയ്യായിരത്തിലേറെ പേർ ക്യൂവിലുണ്ടായിരുന്നു. വിലപായാത്ര പോവുന്ന റോഡിന്റെ രണ്ട്‌ ഭാഗത്തുമായി നിന്ന്‌ കാണണമെന്ന്‌ പറഞ്ഞപ്പോഴാണ്‌ ആ്ളുകൾക്ക്‌ സമാധാനമായത്‌. അവരെയെല്ലാം കാണിച്ചാണ്‌ വിലപയാത്ര കടന്നുപോയത്‌.

കേരളത്തിന്റെ ചരിത്രത്തിൽ അത്യപൂർവമായ വികാരവായ്‌പ്‌ അന്ത്യയാത്രയിലും ജനങ്ങളിൽ നന്ന്‌ ഏറ്റുവാങ്ങിയാണ്‌ കോടിയേരി മടങ്ങിയത്‌. എങ്ങനെയാണ്‌ ജനങ്ങൾ ചിന്തിച്ചുവെന്നതി ന്റെ പരിഛേദമാണ്‌ ഒന്നിന്‌ രാത്രി മുതൽ മൂന്നിന്‌ സന്ധ്യവരെ കണ്ടത്‌. കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായാണ്‌ ജനങ്ങൾ തടിച്ചുകൂടിയത്‌. വളരെ വികാരപരമായ യാത്രയയപ്പാണ്‌ സഖാവിന്‌ നൽകിയത്‌.  മാനസികമായി വല്ലാത്ത പ്രയാസമാണ്‌ ജനങ്ങൾ അഭിമുഖീകരിച്ചത്‌.

ഭരണരംഗത്ത്‌ ഏറ്റവും കരുത്തനായ ഭരണാധികാരിയായിരുന്നു കോടിയേരി. ആഭ്യന്തരവകുപ്പിലും ജയിൽവകുപ്പിലും കോടിയേരി വലിയ മാറ്റം കൊണ്ടുവന്നു. പൊലീസിന്‌ സൗമ്യ മുഖമുള്ളതാക്കി. ജനമൈത്രി പൊലീസും സ്‌റ്റുഡൻറ്‌ പൊലീസും കൊണ്ടുവന്നു. അച്ചടക്കമുള്ള വിദ്യാർഥി സമൂഹത്തെ ഇതിലൂടെ രൂപപ്പെടുത്തി . ടൂറിസം മേഖലയിലും വലിയമാറ്റമുണ്ടാക്കി. സംഘടനയെ കരുത്തുറ്റതാക്കി മാറ്റി.
എൽഡിഎഫ്‌ തുടർഭരണത്തിലേക്ക്‌ വന്ന്‌ കൂടുതൽ ചുമതലയും ബാധ്യതയും നിർവഹിക്കേണ്ട ഘട്ടത്തിലാണ്‌ സഖാവ്‌ വിട്ടുപിരിഞ്ഞത്‌. പിണറായി പറഞ്ഞത്‌ പോലെ അസുഖബാധിതനായ ഘട്ടത്തിലും ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പ്രവർത്തനരംഗത്ത്‌ പിന്മാറാതെ കർമയോഗിയെ പൊലെ കൊടിയേരി പ്രവർത്തിച്ചു. സഖാവിന്റെ പ്രവർത്തനം അതേ പോലെ ഏറ്റെടുത്ത്‌ പോകാൻ ഒരു വ്യക്തിക്ക്‌ ഇനി ആവില്ലെന്ന്‌ സഖാവ്‌ പിണറായി തന്നെ പറയുകയുണ്ടായി. എല്ലാവരും ചേർന്നുള്ള കൂട്ടായ്‌മയിലൂടെ ഈ വിടവ്‌ നിടത്താനാണ്‌ പാർടി ശ്രമിക്കുക. ചരിത്രത്തിന്റെ ഭാഗമായി പരിഹരിച്ച്‌ മുന്നൊട്ട്‌ പോവും. ഇനി കോടിയേരി ഇല്ലെന്ന വസ്‌തുത ഉൾകൊണ്ട്‌ ഒന്നിച്ച്‌ മുന്നോട്ട്‌ പോകാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top