തലശേരി> പൊലീസെന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരമായി നൂറോളം കുട്ടി പൊലീസുകാരുടെ ബിഗ് സല്യൂട്ട്. സ്‌കൂളുകളുടെ വരാന്തകളിൽ കടന്നെത്താൻ ശ്രമിക്കുന്ന ലഹരി പദാർഥങ്ങളെ പാടെ തടുത്തുനിർത്തിയതിൽ കുട്ടി പൊലീസിന്റെ പങ്ക് ചെറുതല്ല.
ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ കുട്ടി പൊലീസെന്ന ദീർഘദർശനം വെറുതെയായില്ല. പൗരബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടിയേരി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന ആശയം ആവിഷ്‌കരിച്ചത്. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വിഭാവനംചെയ്‌ത പദ്ധതിയെ കുറിച്ച് അറിയാനും അത് മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കാനും പ്രതിനിധികൾ കേരളത്തിലെത്തിയിരുന്നു.
മമ്പറം ഗവ. ഹയർസെക്കൻഡറി, സെന്റ് ജോസഫ് ഹയർസെക്കൻഡറി തലശേരി, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ തലശേരി, എ കെ ജി സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പിണറായി എന്നിവിടങ്ങളിലെ കേഡറ്റുകളാണ് ജില്ലാ നോഡൽ ഓഫീസർ കെ രാജേഷിന്റെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. സ്റ്റേറ്റ് നോഡൽ ഓഫീസർ ഐജി പി വിജയൻ ഐപിഎസിനുവേണ്ടി പുഷ്‌പചക്രം സമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..