26 April Friday

പ്രിയ സഖാവ്‌: ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞുവെന്ന്‌ വിശ്വസിക്കാനാകുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവർ.  അസുഖത്തിന്റെ യാതനകൾ തീവ്രമായിരുന്ന നാളിലും പാർടിയെക്കുറിച്ചുള്ള കരുതലായിരുന്നു എല്ലാത്തിനും മുകളിൽ. പാർടിയെക്കുറിച്ചും നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചുമായിരുന്നു അവസാന നാളുകളിലും ചിന്ത. ചുമതലകൾ പൂർണതോതിൽ നിർവഹിക്കാനാകില്ലെന്നായപ്പോൾ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു.

    അസുഖം തളർത്തിയ ഘട്ടത്തിലും സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലെത്തി പാർടി യോഗങ്ങളിൽ പങ്കെടുക്കുകയും നയപരവും സംഘടനാപരവുമായ കാര്യങ്ങൾക്ക്‌ ചുക്കാൻ പിടിക്കുകയും ചെയ്‌തു. ശാരീരികമായ  വൈഷമ്യങ്ങൾ സഹിച്ചും അതിജീവിച്ചും പാർടിക്കുവേണ്ടി സഖാവ് സ്വയം അർപ്പിക്കുകയായിരുന്നു.

അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ രോഗത്തെ നേരിട്ടത്. ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളൂ' എന്നാണ് ഒരു വാർത്താസമ്മേളനത്തിൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞത്.  വെല്ലുവിളികളെ ധൈര്യസമേതം നേരിടുക എന്നതായിരുന്നു രീതി. രോഗത്തിനും രാഷ്ട്രീയ വെല്ലുവിളികൾക്കും മുമ്പിലും ഒരുപോലെ നെഞ്ചുവിരിച്ച്‌ പൊരുതിയ ജീവിതമാണത്.
ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ ബാലകൃഷ്ണൻ സജീവമായി വിദ്യാർഥി സംഘടനാപ്രവർത്തനം നടത്തുകയും നാട്ടിലെ എല്ലാ വിഷയങ്ങളിലും ഊർജസ്വലമായി ഇടപെടുകയും ചെയ്തു. സൗമ്യതയും ധീരതയും ആശയദാർഢ്യവും സമന്വയിച്ചതായിരുന്നു  ആ രാഷ്ട്രീയ ജീവിതം. തലശേരി കലാപകാലത്ത് മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നിസ്വാർഥതയോടെ കർമപഥത്തിലിറങ്ങിയ കമ്യൂണിസ്റ്റുകാരുടെ മുന്നണിയിൽത്തന്നെ ബാലകൃഷ്ണൻ ഉണ്ടായിരുന്നു.

    1973-ലാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ കടന്നുവരുന്നത്. എസ്‌എഫ്‌ഐ ചരിത്രത്തിലേറ്റവും കഠിനമായ പീഡനങ്ങളും രൂക്ഷമായ വേട്ടയാടലുകളും നേരിട്ട കാലമായിരുന്നു അത്. സ്വാതന്ത്ര്യവും ജനാധിപത്യവുമെല്ലാം റദ്ദായ പ്രതികൂല സാഹചര്യത്തിലും ഗ്രാമാന്തരങ്ങളിൽവരെയെത്തി സജീവ സംഘടനാ ശക്തിയാക്കി എസ്‌എഫ്‌ഐയെ മാറ്റാൻ കോടിയേരിക്കായി.  
വിദ്യാർഥി പ്രസ്ഥാനം പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്‌ നൽകിയ വിലപ്പെട്ട സംഭാവനയാണ് കോടിയേരി. പാർടി കാര്യങ്ങളിൽ കാർക്കശ്യവും വ്യക്തതയും ഒരുപോലെ ഇടകലർന്ന സമീപനമാണ് എക്കാലത്തും ഉയർത്തിപ്പിടിച്ചത്. സംഘടനാ കാര്യങ്ങളായാലും ആശയപരമായ പ്രശ്നങ്ങളായാലും വ്യക്തതയോടെ ഇടപെടാനും സഖാക്കളെ ശരിയായ ബോധത്തിലേക്ക് നയിക്കാനും വിദ്യാർഥി കാലത്തേ സാധിച്ചിരുന്നു. |

   അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ തലശേരിയിൽ പ്രതിഷേധപ്രകടനം നടന്നത് കോടിയേരിയുടെകൂടി നേതൃത്വത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് അതിക്രൂരമായ മർദനമാണ് ലോക്കപ്പിൽ ഏൽക്കേണ്ടിവന്നത്. ഒരേസമയത്താണ് ഞങ്ങളിരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ തൊട്ടടുത്തുള്ള സിമന്റ്‌ കട്ടിലുകളിലായിരുന്നു കിടത്തം. പൊലീസ് മർദനമേറ്റ് അവശനിലയിലായിരുന്നു ഞാൻ. ആ അവസ്ഥയിൽ സഹോദരന്റെ കരുതലോടെ ബാലകൃഷ്ണൻ എന്നെ സഹായിച്ചു. സഖാക്കൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അർഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അത്. ഇമ്പിച്ചിബാബ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്ര കുമാർ, ബാഫക്കി തങ്ങൾ തുടങ്ങിയവരും അന്ന് ജയിലിൽ ഒപ്പമുണ്ടായിരുന്നു. ജയിൽ ദിനങ്ങൾ പഠനത്തിന്റെ ദിനങ്ങളായിക്കൂടി കോടിയേരി മാറ്റി.

   അതുല്യ സംഘാടകനായ സഖാവ് സി എച്ച് കണാരന്റെ നാട്ടിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച അമൂല്യ നേതൃത്വമാണ് കോടിയേരി ബാലകൃഷ്ണന്റേത്‌.  1990- –- 95 ഘട്ടത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ കോടിയേരി ജില്ലയിലെ പാർടിയെ നയിച്ചത് പ്രക്ഷുബ്ധമായ പ്രശ്‌നങ്ങളെ അതിജീവിച്ചാണ്. കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷിന്റെ കൊലപാതകം തുടങ്ങിയവയൊക്കെ കാരണം സംഭവബഹുലമായ ആ കാലത്തെ ഭീഷണികളെയും വെല്ലുവിളികളെയും ചെറുത്ത് പാർടിയെ ശക്തമാക്കി നിലനിർത്തുന്നതിൽ സെക്രട്ടറി എന്ന നിലയിൽ കോടിയേരി വഹിച്ച നേതൃത്വപരമായ പങ്ക് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലേക്ക് ഉയർന്നപ്പോൾ കേരളത്തിലെ പാർടിയുടെ കാര്യങ്ങളാകെ ശ്രദ്ധിക്കാനും സംസ്ഥാനത്താകെയുള്ള പാർടി സഖാക്കൾക്ക് ഒരുപോലെ പ്രിയങ്കരനാകാനും ബാലകൃഷ്ണന് അധികസമയം വേണ്ടിവന്നില്ല. സംഘടനാ തലത്തിലായാലും നിയമസഭയിലായാലും മന്ത്രി എന്ന നിലയിൽ ഭരണനേതൃത്വത്തിലായാലും മികച്ച രീതിയിൽ ഇടപെടാനും അംഗീകാരം പിടിച്ചുപറ്റാനുമായി.
   പാർടി അനേകം വെല്ലുവിളികളും പ്രശ്നങ്ങളും നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാന സെക്രട്ടറിയറ്റംഗം, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചത്. അത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശാന്തമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അസാമാന്യമായ ശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാർടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾത്തന്നെ പൊതുവായ കാര്യങ്ങളിൽ സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാർദപൂർവം പെരുമാറിക്കൊണ്ടുതന്നെ പാർടിയുടെ നിലപാടുകളിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കാൻ നിർബന്ധബുദ്ധി കാണിച്ചു.
സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം ചരിത്രം സൃഷ്ടിച്ച്‌ തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത് സാധ്യമാക്കുംവിധം പാർടിയെയാകെ സജ്ജവും കാര്യക്ഷമവുമാക്കിയെടുക്കുന്നതിൽ കോടിയേരി സുപ്രധാന പങ്കാണ് വഹിച്ചത്.
  സമരങ്ങളുടെ തീച്ചൂളകൾ കടന്ന് പാർടി നേതൃത്വത്തിലേക്ക് കടന്നുവന്നതാണ് ആ ജീവിതം. വിദ്യാഭ്യാസകാലംതൊട്ട്‌ എണ്ണമറ്റ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ലോക്കപ്പ് മർദനങ്ങൾ, തടവറവാസങ്ങൾ തുടങ്ങി എന്തെല്ലാം. ജിവിതംതന്നെ പാർടിക്കുവേണ്ടി അർപ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്രബോധ്യം, വിട്ടുവീഴ്ചയില്ലാത്ത പാർടിക്കൂറ്, കൂട്ടായ പ്രവർത്തനത്തിനുള്ള മനഃസന്നദ്ധത, എണ്ണയിട്ട യന്ത്രം എന്നതുപോലെ പാർടി സംഘടനയെ സദാ തയ്യാറാക്കിനിർത്തുന്നതിലുള്ള നിഷ്‌കർഷ എന്നിവയൊക്കെ പുതിയ തലമുറയ്‌ക്ക്‌ മാതൃകയാകുംവിധം കോടിയേരിയിൽ തിളങ്ങിനിന്നു.

ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. സഹോദരൻ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. രോഗം ബാധിച്ചപ്പോൾ സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്നത് ഞങ്ങളുടെയെല്ലാം നിർബന്ധമായിരുന്നു. എന്നാൽ, വളരെ വേഗംതന്നെ ചികിത്സ ഫലിക്കാത്ത തരത്തിലേക്ക് അസുഖം വളരുകയായിരുന്നു. സംഭവിക്കരുതെന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സഖാവ് കോടിയേരിക്ക് മരിക്കാനാകില്ല.  ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളിൽ ആ സ്നേഹസാന്നിധ്യം എന്നുമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top