29 March Friday
രാവിലെ 10 വരെ കോടിയേരിയിലെ 
വീട്ടിലും 11 മുതൽ 2 വരെ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലും 
പൊതുദർശനം

കേരളമൊഴുകുന്നു കോടിയേരിയിലേക്ക് ; സംസ്‌കാരം ഇന്ന്‌ പകൽ 3ന്‌ 
കണ്ണൂർ പയ്യാമ്പലത്ത്‌

വിനോദ്‌ പായംUpdated: Sunday Oct 2, 2022


തലശേരി
എല്ലാ വഴികളും ടൗൺഹാളിൽ അവസാനിക്കുമ്പോഴും വേർപാടിന്റെ വേദന മറികടക്കാൻ വഴിയറിയാതെ വിതുമ്പുകയായിരുന്നു തലശേരി. ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ശ്വാസ നിശ്വാസങ്ങളിൽ, അവരുടെ നെടുവീർപ്പുകളിൽ സമയസൂചികൾ ഒരു നിമിഷം നിശ്‌ചലമായി. തലശേരിയുടെ പ്രിയപുത്രന്‌, കേരളത്തിന്റെ ജനനായകന്‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ രാഷ്ട്രീയ കേരളമാകെ ഒഴുകിയെത്തി. കോടിയേരി പേരെടുത്തു വിളിച്ചവർ, കൂട്ടുകാരനോടെന്നപോലെ, സഹോദരനോടെന്നപോലെ ചേർന്നുനിന്നവർ... അവരുടെ കണ്ണീരും വിതുമ്പലും ടൗൺഹാളിൽ പടർന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒഴുക്ക്‌ തുടരുകയാണ്‌. തിങ്കളാഴ്‌ച ജനലക്ഷങ്ങളെ സാക്ഷിനിർത്തി പയ്യാമ്പലത്തെ മണൽത്തരികൾ ആ പോർവീര്യം ഏറ്റുവാങ്ങും. പോരാളികളുടെ കനലേടുകളിൽ പേരുകുറിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ എരിഞ്ഞടങ്ങുമ്പോൾ കാലം ഹൃദയാഭിവാദ്യമേകും.

അർബുദത്തെ തുടർന്ന് ശനി രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം പകൽ പന്ത്രണ്ടരയോടെയാണ് ചെ ന്നൈയിൽനിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ ജനാവലി മുദ്രാവാക്യം വിളികളോടെ ഏറ്റുവാങ്ങി. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ആംബുലൻസിൽ ഒപ്പം ഉണ്ടായിരുന്നു.

പ്രിയ നേതാവ് നടന്നുമുന്നേറിയ വഴികളിലാകെ ചുവന്ന പൂക്കൾ വിതറി സഖാക്കൾ അന്ത്യദർശനത്തിനായി കാത്തിരുന്നു.  വാഹനത്തിൽ വിലാപയാത്രയായി തലശേരിയിലേക്ക്‌ കൊണ്ടുവന്ന മൃതദേഹത്തിൽ മട്ടന്നൂരിലും കൂത്തുപറമ്പിലും കതിരൂരിലുമടക്കം പതിനാല്‌ കേന്ദ്രത്തിൽ ജനാവലി ആദരാഞ്‌ജലി അർപ്പിച്ചു. ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ സ്‌ട്രെച്ചറിൽ തലശേരിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

പകൽ മൂന്നോടെ തലശേരി ടൗൺ ഹാളിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പിബി അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. പിബി അംഗം എ വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഡോ. തോമസ് ഐസക്,  എ കെ ബാലൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി.

തിങ്കൾ രാവിലെ 10 വരെ വീട്ടിലും 11 മുതൽ രണ്ടുവരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. മൂന്നിന് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശേരി ടൗൺ ഹാളിലേക്ക് കൊണ്ടുവരുന്നു 		ഫോട്ടോ: ജഗത് ലാൽ

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശേരി ടൗൺ ഹാളിലേക്ക് കൊണ്ടുവരുന്നു ഫോട്ടോ: ജഗത് ലാൽ

 

നായനാർക്കും 
ചടയനും അരികെ
ചരിത്രത്തോടൊപ്പം നടന്ന മഹാരഥന്മാരുടെ സ്‌മൃതികുടീരങ്ങൾ സ്പന്ദിക്കുന്ന  പയ്യാമ്പലം കടൽത്തീരത്ത്‌ പ്രിയനേതാവിന്‌ ചിതയൊരുങ്ങും. കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെയും മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക്‌ നടുവിലായാണ്‌ കോടിയേരിയടെ സംസ്കാരം.  ഇവിടെ  സ്‌മൃതിമണ്ഡപവും പണിയും.

അഴീക്കോടൻ രാഘവന്റെ രക്തസാക്ഷികുടീരവും എ കെ ജിയുടെയും സുകുമാർ അഴീക്കോടിന്റെയും എൻ സി ശേഖറിന്റെയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവരുടെയും സ്‌മൃതികുടീരങ്ങളും സമീപത്തുണ്ട്‌. ഇവിടെ സംസ്‌കാരച്ചടങ്ങുകൾക്കായി വലിയ പന്തലുയർന്നു. പയ്യാമ്പലം പാർക്കിലെ ഓപ്പൺസ്‌റ്റേജിലാണ്‌ അനുശോചനയോഗം ചേരുക. 

കോടിയേരിക്ക്‌ അന്ത്യോപചാരം അർപ്പിക്കാൻ പതിനായിരങ്ങൾ തിങ്കളാഴ്‌ച കണ്ണൂർ നഗരത്തിലെത്തും.  സംസ്‌കാരത്തിന്‌ ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി,  പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

കോടിയേരിയുടെ സംസ്കാരം നടക്കുന്ന പയ്യാമ്പലത്തെ ഒരുക്കം

കോടിയേരിയുടെ സംസ്കാരം നടക്കുന്ന പയ്യാമ്പലത്തെ ഒരുക്കം

 



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top