27 April Saturday

കൊടകര കുഴൽപ്പണക്കേസ്‌: അന്വേഷണം ആരംഭിച്ചതായി ഇഡി ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കൊച്ചി > ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ആരംഭിച്ചതായി എൻഫോ‌ഴ്‌സ്‌മെന്റ്‌ ഡയറക്‌‌ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഫയൽ തുറന്നതായും ഇഡി വ്യക്തമാക്കി. തുടർന്ന് കേസ് കോടതി തീർപ്പാക്കി. ക്രൈംബ്രാഞ്ച്  അന്വേഷണം തൃപ്‌തികരമല്ലെന്നും കേസ്‌ ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരി പാൽ പരിഗണിച്ചത്.

ഹർജിക്കാരനടക്കം നൽകിയ പരാതികളുടെയും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മെയ്‌ മാസം തന്നെ അന്വേഷണത്തിന് തുടക്കമിട്ടു. പൊലീസിൽ നിന്ന് അന്വേഷണ വിവരങ്ങൾ തേടി. ഓഗസ്റ്റിൽ പൊലീസ് കുറ്റപത്രം കൈമാറി. കേസിൽ 22 പ്രതികളും 219 സാക്ഷികളുമുണ്ട്‌. കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കും. മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിർദേശപ്രകാരം പൊലീസ് തുടരന്വേഷണം നടത്തുന്നുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

കൊടകര ദേശീയപാതയിൽ ഏപ്രിൽ 3 ന് പുലർച്ചെ കാർ തടഞ്ഞ്‌ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഡ്രൈവർ ചേളന്നൂർ സ്വദേശി ഷംജീറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബിജെപി കൊണ്ടുവന്ന പണമാണെന്നും ഉറവിടം വെളിപ്പെട്ടിട്ടില്ലെന്നും കള്ളപ്പണമാണെന്ന് സംശയമുണ്ടെന്നും ചുണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top