തൃശൂർ > കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനെയാണ് അമിതമായി ഉറക്കഗുളിക കഴിച്ചനിലയിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടകര കേസിലെ 19–-ാം പ്രതിയാണ് ഇയാൾ. കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ ശേഷിക്കുന്ന പണം കണ്ടെത്തുന്നതിന് രണ്ടാംഘട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഉറക്കഗുളിക കഴിച്ച് ആശുപത്രിയിൽ അഡ്‌മിറ്റായത്.
രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കേസിലെ എല്ലാ പ്രതികളെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ 11 ലക്ഷം രൂപകൂടി അന്വേഷകസംഘം കണ്ടെത്തുകയും ഒരാൾകൂടി അറസ്റ്റിലാവുകയും ചെയ്‌തിരുന്നു. അടുത്തദിവസം എഡ്വിനെ ചോദ്യം ചെയ്യാൻ വിളിക്കാനിരിക്കെയാണ് പൊലീസ് മർദിച്ചുവെന്നാരോപിച്ച് ഉറക്കഗുളിക കഴിച്ചത്.
കേസ് അന്വേഷണത്തിനിടെ ഒരാളെപ്പോലും മർദിച്ചിട്ടില്ലെന്നും മർദിച്ച് കേസ് തെളിയിക്കുന്നത് പൊലീസിന്റെ രീതിയല്ലെന്നും അന്വേഷണച്ചുമതലയുള്ള അസി. പൊലീസ് കമീഷണർ വി കെ രാജു പറഞ്ഞു. കവർച്ചമുതൽ കണ്ടെടുക്കാനും മറ്റു പ്രധാനവിവരങ്ങൾ ലഭിക്കുന്നതിനും വരുംദിവസങ്ങളിലും വിട്ടുവീഴ്‌ചയില്ലാത്ത അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..