തൃശൂർ
നിയമസഭ തെരഞ്ഞെടുപ്പിനായി ബിജെപി കടത്തിയ കുഴൽപ്പണത്തിൽ കൊടകരയിൽ കവർച്ചചെയ്യപ്പെട്ട 1.40 ലക്ഷം രൂപകൂടി കണ്ടെത്തി. കവർച്ചകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ സുഹൃത്ത് ചാലക്കുടി സ്വദേശി ഷിന്റോയിൽനിന്നാണ് പണം കണ്ടെത്തിയത്.
ദീപ്തിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. തുടർന്ന് അന്വേഷകസംഘം ഷിന്റോയെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലം വിറ്റ് ലഭിച്ചതാണെന്ന് പറഞ്ഞാണ് ദീപ്തി പണം നൽകിയതെന്ന് ഇയാൾ പറഞ്ഞു. കേസിൽ ഇരുപത്തിരണ്ടാം പ്രതിയാണ് ദീപ്തി. നേരത്തേ ദീപ്തിയെ ചോദ്യം ചെയ്തതിൽ പണവും സ്വർണവും കണ്ടെടുത്തിരുന്നു. 12 പ്രതികളെ വീണ്ടും ചോദ്യം ചെയ്തു. ആകെ 22 പ്രതികളാണുള്ളത്. ബാക്കിയുള്ളവരെയും വീണ്ടും ചോദ്യംചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴൽപ്പണം കൊടകരയിൽ വച്ച് കവർന്നതായാണ് കേസ്. ഇതിൽ 1.10 കോടി രൂപയും 40 ലക്ഷം രൂപയുടെ സ്വർണാഭരണവും നേരത്തേ കണ്ടെത്തിയിരുന്നു. രണ്ട് കോടി രൂപ_ കണ്ടെത്തുകയാണ് ലക്ഷ്യം. കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കുഴൽപ്പണ ഇടപാടെന്ന് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. സുരേന്ദ്രൻ അടക്കമുള്ള 19 ബിജെപി നേതാക്കളെ_ ചോദ്യം ചെയ്യുകയും ചെയ്‌തു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..