കൊച്ചി> "ഹണി ട്രാപ്പി’ലൂടെ പണം കവർന്ന യുവതിയടക്കം രണ്ടുപേർ കൊച്ചിയിൽ അറസ്റ്റിലായി. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റിൽ തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്.
അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്‌ചമുമ്പ് ഇൻസ്റ്റഗ്രാംവഴിയാണ് പരിചയപ്പെട്ടത്. ശരണ്യ യുവാവിന് ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയക്കുകയായിരുന്നു. ചാറ്റുകൾ പുറത്തുവിടുമെന്ന് പറഞ്ഞ് പിന്നീട് ഇവർ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ കാണണമെന്ന് ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ, യുവതിക്കൊപ്പമുണ്ടായിരുന്ന നാലുപേർ ആക്രമിച്ച് പണവും എടിഎം കാർഡും പിടിച്ചെടുത്തു. ഹെൽമെറ്റുകൊണ്ട് അടിച്ചും ഭീഷണിപ്പെടുത്തിയും പിൻനമ്പർ വാങ്ങി സമീപത്തെ എടിഎമ്മിൽനിന്ന് 4500 രൂപ പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യുപിഐ വഴി വാങ്ങിയെടുത്തു. അന്നേദിവസംതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി. തിങ്കളാഴ്‌ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. ചൊവ്വാഴ്‌ച വീണ്ടും 25,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..