കൊച്ചി> ഓടുന്ന കാറിൽ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അറസ്‌റ്റിലായ നാലു പ്രതികളെയും കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷകസംഘം തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. രാജസ്ഥാൻകാരിയും മോഡലുമായ ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ പരാരത്ത് വിവേക് സുധാകരൻ, മേത്തല കുഴിക്കാട്ട് നിധിൻ മേഘനാഥൻ, കാവിൽക്കടവ് തായ്‌ത്തറയിൽ ടി ആർ സുദീപ് എന്നിവരെയാണ് കസ്‌റ്റഡിയിൽ വാങ്ങുക.
പ്രതികളായ നിധിൻ മേഘനാഥനും ടി ആർ സുദീപും സജീവ ബിജെപി പ്രവർത്തകരാണ്. കൊടുങ്ങല്ലൂരിലെ വ്യാപാരിയെയും മകനെയും തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിയാണ് നിധിൻ. ബിയറിൽ ലഹരിപദാർഥം കലർത്തി നൽകിയതായി സംശയമുണ്ടെന്ന് അതിജീവിത പൊലീസിന് മൊഴിനൽകിയിരുന്നു. ഇതിൽ അന്വേഷണമുണ്ടാകും. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ ഇവരുടെ രക്തസാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയശേഷമായിരിക്കും തുടർനടപടി.
ഡിജെ പാർടി നടന്ന ബാർ ഹോട്ടലിലെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചു. പ്രതികളും മോഡലും ഹോട്ടലിൽ എത്തുന്നതടക്കം ദൃശ്യത്തിലുണ്ട്. യുവാക്കൾ കാറിൽ മോഡലുമായി സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. ബലാത്സംഗത്തിന് ഒത്താശ ചെയ്‌തെന്ന് സംശയിക്കുന്ന ഡിംപിളിനെ വിശദമായി ചോദ്യംചെയ്യും. പ്രതികളും പീഡനത്തിനിരയായ മോഡലും ഡിംപിളിന്റെ സുഹൃത്തുക്കളാണ്. വ്യാഴം അർധരാത്രിയാണ് കാസർകോട് സ്വദേശിനിയെ കാറിൽ ബലാത്സംഗത്തിനിരയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..