കാസർകോട്
കോവിഡ് കാലത്ത് മറ്റൊരു ‘വാർ റൂമാ’യിരുന്നു കയ്യൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഓഫീസ് മുറി. ദിവസവും കോവിഡ് പ്രതിരോധ പ്രചാരണത്തിന് ഓരോ ആശയങ്ങൾ പഞ്ചായത്തിലെ കലാപ്രവർത്തകർ മൊബൈലിൽ ആരോഗ്യകേന്ദ്രത്തിലേക്ക് അറിയിക്കും. അടച്ചിട്ട വീട്ടിലിരുന്ന് തയ്യാറാക്കിയ പ്രതിരോധ പ്രചാരണ വീഡിയോകളും അതിലുണ്ടായിരുന്നു. ഇവ ഡൗൺലോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഇന്റർനെറ്റിന്റെ വേഗക്കുറവ് വലിയ പ്രശ്‌നമായിരുന്നു. ഇന്ന് ആ പ്രശ്‌നമില്ല. കുടുംബാരോഗ്യകേന്ദ്രത്തിൽ കെ ഫോൺ കണക്ഷനെത്തി.
മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണസന്ദേശവും പഞ്ചായത്തിലെ എല്ലാ വീട്ടിലുമെത്തിക്കാൻ കെ ഫോൺ കണക്ഷൻ വഴി സാധിക്കും. കെ ഫോൺ കണക്ഷൻ ബിപിഎൽ കുടുംബങ്ങളിൽ സൗജന്യമായി എത്തുന്നതോടെ മൊബൈലിന് തീരെ റേഞ്ചില്ലാത്ത പ്രദേശങ്ങളിലേക്കും ആരോഗ്യ പ്രചാരണ വീഡിയോ എത്തിക്കാൻ സാധിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കെ രാജീവൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇ -ഹെൽത്ത് പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കാനാകും.
വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌താൽ അവയെ പ്രതിരോധിക്കാൻ ബോധവൽക്കരണ പ്രചാരണ വീഡിയോ ഒരുക്കുന്നത് കുടുംബാരോഗ്യ കേന്ദ്രത്തിൽ തന്നെ. എഡിറ്റിങ്ങും പോസ്‌റ്റ് പ്രൊഡക്ഷനും ആശുപത്രി ഓഫീസിൽ. ഇനി ഇവയെല്ലാം കെ ഫോൺ കണക്ഷൻ വഴി എളുപ്പത്തിൽ തയ്യാറാക്കാം. കോവിഡ് കാലത്തിനുശേഷം 30 വീഡിയോയും ഡോക്യുമെന്ററിയുമാണ് ഇവിടെ തയ്യാറാക്കിയത്.
ജില്ലയിൽ കെ ഫോണിന്റെ പ്രധാന ഹബ്ബായ മൈലാട്ടിയിലേക്ക് കണ്ണൂർ മുണ്ടയാടുനിന്ന് സിഗ്‌നൽ എത്തും. ഇവിടെനിന്നാണ് കെ ഫോൺ ശൃംഖലയെ ബന്ധിപ്പിക്കുന്നത്. മെെലാട്ടിയിൽനിന്ന് ബേളൂർ, വെസ്റ്റ് എളേരി, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, മുള്ളേരിയ, ബദിയഡുക്ക, പെർള, അനന്തപുരം, കുമ്പഡാജെ, മഞ്ചേശ്വരം, രാജപുരം , തൃക്കരിപ്പൂർ സബ്സ്റ്റേഷനുകളിലേക്കും സിഗ്നൽ നൽകുന്നു.
ജില്ലയിൽ 458 സ്‌കൂളിന് കെ ഫോൺ കണക്‌ഷൻ കിട്ടി. 37 സ്‌കൂളുകളിൽ ഉപയോഗിച്ചുതുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..