19 April Friday

മത്സ്യത്തൊഴിലാളികൾക്ക്‌‌ മണ്ണെണ്ണയില്ലെന്ന് കേന്ദ്രം ; കേരളത്തിന്റെ ആവശ്യത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ

ജി രാജേഷ്‌ കുമാർUpdated: Friday Nov 19, 2021



തിരുവനന്തപുരം
മീൻപിടിത്ത ബോട്ടുകൾക്ക്‌ അധിക മണ്ണെണ്ണ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ കൈമലർത്തി. സെപ്‌തംബർമുതൽ ആറുമാസത്തേക്ക്‌ 5.10 കോടി ലിറ്റർ സബ്‌സിഡി രഹിത മണ്ണെണ്ണയാണ് ആവശ്യപ്പെട്ടത്‌. ഇത്‌ അനുവദിക്കാനാകില്ലെന്ന്‌ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഈ വർഷം 30,84,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിച്ചെന്ന ന്യായമാണ്‌ കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ്‌‌ എസ്‌ പുരി ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്റെ കത്തിനുള്ള മറുപടിയിൽ പറയുന്നത്‌.‌ നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനം വീണ്ടും കത്തെഴുതും.

നടപ്പുവർഷം കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്‌ 1,51,08,000 ലിറ്റർ മണ്ണെണ്ണയാണ്‌‌ അനുവദിച്ചത്. നേരത്തേ സമ്പൂർണ വൈദ്യുതീകരണത്തിന്റെ‌യും മറ്റും പേരിൽ മൂന്ന്‌ കോടി ലിറ്റർ വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിന്‌ മിണ്ടാട്ടമില്ല. കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ പ്രതിവർഷം 20 കോടി ലിറ്റർ മണ്ണെണ്ണ വേണം. രജിസ്റ്റർ ചെയ്‌ത 32,456 യാനമുണ്ട്‌. എൻജിന്റെ കുതിരശക്തിക്കനുസരിച്ച്‌ 1100 മുതൽ 1500 ലിറ്റർവരെ മണ്ണെണ്ണ പ്രതിമാസം വേണം. വർഷം ശരാശരി 12,500 ലിറ്റർ. 10 കുതിരശക്തി എൻജിനുള്ള യാനത്തിന്‌‌ 129 ലിറ്റർ, 10 മുതൽ 15 വരെ കുതിരശക്തിക്ക്‌ 136 ലിറ്റർ, 15നു മുകളിൽ കുതിരശക്തിക്ക്‌ 180 ലിറ്റർ എന്നിങ്ങനെയാണ്‌ പ്രതിമാസ വിഹിതം. 22,000 യാനത്തിനെങ്കിലും പ്രതിമാസം കുറഞ്ഞത്‌ 500 ലിറ്റർ മണ്ണെണ്ണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌‌ സംസ്ഥാന സർക്കാർ. പ്രതിമാസം 129 ലിറ്റർ മതിയെന്നാണ്‌ കേന്ദ്രം പറയുന്നത്‌.     പൊതുവിതരണ സംവിധാനത്തിനായി‌ കേന്ദ്രത്തിൽനിന്ന്‌ ലഭിച്ചിരുന്ന മണ്ണെണ്ണ മീൻപിടിത്ത യാനങ്ങൾക്കും നൽകിയിരുന്നു. മീൻപിടിത്തം വാണിജ്യ പ്രവർത്തനമാണെന്ന്‌ പറഞ്ഞ്‌ ഇത്‌ നേരത്തേ കേന്ദ്രം വെട്ടിക്കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top