തിരുവനന്തപുരം
വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടിയ എസ്‌ഐക്ക് പൊലീസ് മേധാവിയുടെ അനുമോദനം. നൂറനാട് എസ്‌ഐ വി ആർ അരുൺകുമാറിനാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകിയത്. പൊലീസിന്റെ ട്രോഫിയും സമ്മാനിച്ചു.
അരുൺകുമാറിന്റെ ആവശ്യപ്രകാരം സ്വന്തം ജില്ലയായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകാനും പൊലീസ് മേധാവി നിർദേശം നൽകി. മലയിൻകീഴ് സ്വദേശിയായ അരുൺകുമാർ, 2007 ൽ സിവിൽ പൊലീസ് ഓഫീസറായാണ് സർവീസിൽ പ്രവേശിച്ചത്. 2019 ൽ എസ്ഐ പരീക്ഷ വിജയിച്ചു. 2021 നവംബറിൽ ആലപ്പുഴ നൂറനാട് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചാർജെടുത്തു.
കഴിഞ്ഞദിവസം പട്രോളിങ് നടത്തുന്നതിനിടെ ജീപ്പിന് തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ നിർത്തിയയാളെ എസ്‌ഐ ചോദ്യം ചെയ്‌തപ്പോഴായിരുന്നു ആക്രമണം. സ്‌കൂട്ടർ യാത്രക്കാരൻ എസ്‌ഐക്കുനേരേ വാൾ വീശി. അപ്രതീക്ഷിത ആക്രമണത്തെ അരുൺകുമാർ കൈകൊണ്ട് തടഞ്ഞു. കൈയിൽ ആഴത്തിൽ മുറിവുണ്ടായിട്ടും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തു.
പൊലീസ് ആസ്ഥാനത്ത് നൽകിയ അനുമോദനത്തിൽ എഡിജിപിമാരായ മനോജ് എബ്രഹാം, ഷെയ്‌ഖ് ദർവേഷ് സാഹിബ്, എഐജിമാരായ ഹരിശങ്കർ, ആനന്ദ്, എസ്‌പി മെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..